കൊച്ചി: ഏറെക്കാലമായി നേരിടുന്ന പ്രവർത്തനനഷ്‌ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വർദ്ധിപ്പിക്കാൻ സിമന്റ് നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകർച്ച, അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധനമൂലമുള്ള ഉയർന്ന ഉത്‌പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.
ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവർഷം തന്നെ കമ്പനികൾ 3.5 മുതൽ 4 ശതമാനം വരെ വിലവർദ്ധിപ്പിച്ചേക്കുമെന്ന് കെയർഎഡ്‌ജ് റേറ്റിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം സിമന്റ് ഡിമാൻഡിൽ 8-9 ശതമാനം വർദ്ധനയും കമ്പനികൾ പ്രതീക്ഷിക്കുന്നുണ്ട്.
ബാഗിന് 25-30 രൂപവരെ വിലവർദ്ധന നടപ്പുവർഷമുണ്ടാകും. 2020-21വർഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവർദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞപാദത്തിൽ അംബുജ സിമന്റ്‌സിന്റെ ലാഭമാർജിൻ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അൾട്രാടെക്കിന്റേത് 13.4 ശതമാനത്തിൽ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്‌സിന്റേത് 15.1 ശതമാനത്തിൽ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്‌ന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |