കൊച്ചി: നാളികേര കർഷക-വ്യാപാര സമൂഹത്തിന് ആശങ്കനൽകി വെളിച്ചെണ്ണയുടെ വിലത്തകർച്ച ശക്തമായി തുടരുന്നു. കഴിഞ്ഞ ഏപ്രിലിൽ ക്വിന്റലിന് 19,800 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ മില്ലിംഗ് വില ഇപ്പോൾ 17,200 രൂപ. തയ്യാർ വില 19,300 രൂപയിൽ നിന്ന് 16,600 രൂപയായി. 13,050 രൂപയിൽ നിന്ന് കൊപ്രാവില കൂപ്പുകുത്തിയത് 10,100-10,400 രൂപയിലേക്ക്. കഴിഞ്ഞവാരം മാത്രം തയ്യാറിന് 700 രൂപ കുറഞ്ഞു.
സീസൺ ആരംഭിച്ചതോടെ കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം നാളികേര ഉത്‌പാദനം കൂടി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വെളിച്ചെണ്ണ, കൊപ്ര വരവും വർദ്ധിച്ചു. അതേസമയം, ലോക്ക്ഡൗൺ മൂലം സംസ്ഥാനത്ത് ഉപഭോഗം ഇടിഞ്ഞതും വൻ തിരിച്ചടിയായി. പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റുകളുടെ എണ്ണം കുറഞ്ഞതാണ് മുഖ്യ പ്രതിസന്ധി. പലയിടത്തും ലോക്ക്ഡൗൺ മൂലം കടകൾ തുറക്കാത്തതും ഉപഭോഗത്തെ ബാധിക്കുന്നു.
കഴിഞ്ഞമാസം ഇന്ത്യ അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് പത്ത് ശതമാനത്തിലേക്ക് കുറച്ചിരുന്നു. സെസുകൾ ഉൾപ്പെടെ പാമോയിലിന്റെ മൊത്തം ഇറക്കുമതി തീരുവ ഇതോടെ 35.75 ശതമാനത്തിൽ നിന്ന് 30.25 ശതമാനത്തിലേക്ക് താഴ്‌ന്നു. ഇതോടെ ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി കൂടിയതും വെള്ളിച്ചെണ്ണയുടെ ഡിമാൻഡിനെ ബാധിച്ചു. സോപ്പ്, ഹെയർ ഓയിൽ തുടങ്ങിയവ നിർമ്മിക്കുന്ന വൻകിട കമ്പനികളും കേരളത്തിൽ നിന്നുള്ള വെളിച്ചെണ്ണ വാങ്ങൽ കുറച്ചിട്ടുണ്ട്.
ചലിക്കാതെ ചില്ലറ വില
കൊപ്രാ വിലയും വെളിച്ചെണ്ണയുടെ മൊത്തവിലയും ഇടിഞ്ഞെങ്കിലും ചില്ലറവിലയെ അത് ബാധിച്ചിട്ടില്ല. ലിറ്ററിന് മൊത്തവില കഴിഞ്ഞമാസം 210 രൂപയായിരുന്നത് ഇപ്പോൾ 190 രൂപയായിട്ടുണ്ട്. എന്നാൽ, ചില്ലറ വില്പന വില 220-240 രൂപ നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. പുതിയ ബാച്ച് വെളിച്ചെണ്ണ ലഭിക്കുമ്പോഴേ ബ്രാൻഡഡ് വില കുറയൂ എന്നാണ് കമ്പനികളുടെ വാദം; നിലവിൽ കടകളിലുള്ളത് പഴയ ബാച്ചാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |