കൊച്ചി: ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല കഴിഞ്ഞ മാർച്ചിൽ 32 മാസത്തെ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. 2020 മാർച്ചിലെ നെഗറ്റീവ് 8.6 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 6.8 ശതമാനത്തിലേക്കാണ് കുതിപ്പ്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതികവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, സ്‌റ്റീൽ, സിമന്റ്, വളം, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. രാജ്യവ്യാപകമായി കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 ഏപ്രിലിൽ വളർച്ച നെഗറ്റീവ് 37.9 ശതമാനമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) പോസിറ്റീവ് വളർച്ച കുറിച്ച മറ്റു മാസങ്ങൾ ഡിസംബറും ജനുവരിയുമാണ്. കഴിഞ്ഞവർഷത്തെ മൊത്തം വളർച്ച ഏഴ് ശതമാനമാണ്. 2019-20ൽ വളർച്ച 0.4 ശതമാനമായിരുന്നു. ഇക്കുറി മാർച്ചിൽ പ്രകൃതിവാതകം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് പോസിറ്റീവ് വളർച്ച നേടിയത്. കൽക്കരി, ക്രൂഡോയിൽ, റിഫൈനറി ഉത്‌പന്നങ്ങൾ, വളം എന്നിവ നെഗറ്റീവിലേക്ക് വീണു.
റിലയൻസിന് ലാഭം
₹13,227 കോടി
ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) അവസാനപാദമായ ജനുവരി-മാർച്ചിൽ 108 ശതമാനം കുതിപ്പോടെ 13,227 കോടി രൂപ ലാഭം നേടി. 2019-20 ജനുവരി-മാർച്ചിൽ ലാഭം 6,348 കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തിൽ ലാഭവർദ്ധന ഒരു ശതമാനമാണ്. കഴിഞ്ഞപാദ വരുമാനം 11 ശതമാനം ഉയർന്ന് 1.54 ലക്ഷം കോടി രൂപയായി. ജിയോ പ്ളാറ്റ്‌ഫോംസിന്റെ വരുമാനം 47 ശതമാനം മുന്നേറി 3,508 കോടി രൂപയായി.
സെൻസെക്‌സിന് തകർച്ച
നാലുദിവസത്തെ നേട്ടക്കുതിപ്പിന് സുല്ലിട്ട് ഓഹരി വിപണി ഇന്നലെ വൻ നഷ്‌ടത്തിലേക്ക് വീണു. 984 പോയിന്റിടിഞ്ഞ സെൻസെക്‌സുള്ളത് 48,782ലാണ്. 264 പോയിന്റ് നഷ്‌ടവുമായി നിഫ്‌റ്റി 14,631ലും. സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ കൊഴിഞ്ഞത് 2.02 ലക്ഷം കോടി രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |