കൊച്ചി: ഏഷ്യയിൽ നാണയപ്പെരുപ്പം (വിലക്കയറ്റ സൂചിക) ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ഈ സ്ഥിതി കൂടുതൽ വഷളാവാതിരിക്കാൻ മുഖ്യ പലിശനിരക്കുകൾ ഇനിയും കൂട്ടുന്നതടക്കം കടുത്ത ധനനയ നിയന്ത്രണങ്ങൾക്ക് രാജ്യം തയ്യാറാകണമെന്നും പ്രമുഖ ഗവേഷണ സ്ഥാപനമായ നോമുറ അഭിപ്രായപ്പെട്ടു.
ചൂട് (ഹോട്ട്), ഇളംചൂട് (വാം), തണുപ്പ് (കോൾഡ്) എന്നിങ്ങനെ വിഭാഗങ്ങളിലായി രാജ്യങ്ങളെ തിരിച്ചാണ് നോമുറ ഗവേഷണം നടത്തിയത്. ഇന്ത്യയ്ക്ക് പുറമേ സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയാണ് ചൂടൻ വിഭാഗത്തിലുള്ള മറ്റ് പ്രമുഖ ഏഷ്യൻ രാജ്യങ്ങൾ. ഇവിടങ്ങളിൽ നാണയപ്പെരുപ്പം അതിന്റെ പാരമ്യത്തിന്റെ ട്രാക്കിലേറി കുതിക്കുകയാണ്.
നാണയപ്പെരുപ്പം നിയന്ത്രണപരിധിക്ക് ഉള്ളിലാണെങ്കിലും ഏത് നിമിഷവും കുതിച്ചുയർന്നേക്കാമെന്ന ഭീതിയിലുള്ള രാജ്യങ്ങളാണ് 'ഇളംചൂട്" വിഭാഗത്തിൽ. ഇൻഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌ലൻഡ് എന്നിവ ഈ വിഭാഗത്തിലാണ്. 'തണുപ്പൻ" വിഭാഗത്തിലെ ഏക രാജ്യം ഹോങ്കോംഗാണ്; ഇവിടെ നാണയപ്പെരുപ്പം ആശ്വാസതലത്തിൽ തുടരുകയാണ്.
പലിശഭാരം മേലോട്ട്
നാണയപ്പെരുപ്പം രണ്ട് മുതൽ ആറുവരെ ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെങ്കിലും കഴിഞ്ഞ മൂന്ന് മാസങ്ങളിലും ഇത് 6 ശതമാനത്തിന് മേലെയാണ്. കൂടുതൽ തിരിച്ചടിയുണ്ടാകുന്നത് തടയാനായാണ് കഴിഞ്ഞവാരം റിസർവ് ബാങ്ക് അടിയന്തര എം.പി.സി യോഗം ചേർന്ന് റിപ്പോനിരക്ക് 0.40 ശതമാനം കൂട്ടിയത്. ജൂണിലെ യോഗത്തിലും പലിശനിരക്ക് കൂട്ടാൻ സാദ്ധ്യതയേറെ. റിപ്പോയിൽ ഈവർഷം കുറഞ്ഞത് 1.35 ശതമാനം വർദ്ധനകൂടി പ്രതീക്ഷിക്കാം.
കത്തിക്കയറുന്ന വിലകൾ
പൊതുജനത്തെ വലച്ച് അവശ്യവസ്തു വിലകൾ കത്തുന്നു. മാർച്ചിൽ 6.95 ശതമാനമായിരുന്ന നാണയപ്പെരുപ്പം ഏപ്രിലിൽ 18മാസത്തെ ഉയരമായ 7.5 ശതമാനത്തിൽ എത്തിയെന്ന് റോയിട്ടേഴ്‌സിന്റെ സർവേ ചൂണ്ടിക്കാട്ടുന്നു. മറ്റ് ഏജൻസികളും ഏപ്രിലിൽ 7 - 7.85 ശതമാനം നിലവാരമാണ് പ്രവചിക്കുന്നത്. ഔദ്യോഗിക റിപ്പോർട്ട് കേന്ദ്രം നാളെ പുറത്തുവിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |