കൊച്ചി: ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് വെല്ലുവിളിയുമായി ക്രൂഡോയിൽ വില അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞവാരാന്ത്യം വില ക്രൂഡ് (ഡബ്ള്യു.ടി.ഐ) വില ബാരലിന് 1.02 ശതമാനം ഉയർന്ന് മൂന്നുവർഷത്തെ ഉയരമായ 74.05 ഡോളറിലെത്തി. ഇന്ത്യ ഏറ്റവുമധികം വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.82 ശതമാനം വർദ്ധിച്ച് 76.18 ഡോളറായി.
ആഗോള ലോക്ക്ഡൗൺ മൂലം ഡിമാൻഡ് ഇടിഞ്ഞതിനാൽ കഴിഞ്ഞവർഷം ജൂണിൽ ക്രൂഡ് വില 30 ഡോളറിന് താഴേക്ക് കൂപ്പുകുത്തിയിരുന്നു. ബ്രെന്റ് വില 40 ഡോളറിന് താഴെയുമെത്തി. ഇന്ത്യയുടെ വാങ്ങൽ വില (ഇന്ത്യൻ ബാസ്‌കറ്റ്) ഇപ്പോൾ ബാരലിന് 74.24 ഡോളറാണ്. 2020 ജൂണിൽ ഇത് 40 ഡോളറിനും താഴെ ആയിരുന്നു. ക്രൂഡോയിൽ വില വർദ്ധനയാണ് ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരാൻ മുഖ്യ കാരണം. വില വർദ്ധന ട്രെൻഡ് നിലനിറുത്തുന്നത് ലക്ഷ്യമിട്ട് സൗദി അറേബ്യ നയിക്കുന്ന ഉത്‌പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര രാജ്യങ്ങളും നിലവിൽ ഉത്‌പാദനം വെട്ടിക്കുറച്ചിട്ടുണ്ട്.
ആഗസ്‌റ്റ് മുതൽ ഇവ കൂടുതൽ ഉത്‌പാദന നിയന്ത്രണം ഏർപ്പെടുത്തുമെന്ന സൂചനയുണ്ട്. ഉത്‌പാദനം കുറഞ്ഞാൽ വില കൂടുതൽ ഉയരും. ക്രൂഡ് വില ഈ വർഷം ബാരലിന് 100 ഡോളർ കടന്നേക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്.
ഉത്‌പാദന നിയന്ത്രണം:
ഇന്ത്യയ്ക്ക് എതിർപ്പ്
ഉത്‌പാദനം വെട്ടിക്കുറച്ച് ക്രൂഡോയിൽ വില ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ഒപെക്കിനോട് ഇന്ത്യയുടെ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വീണ്ടും ആവശ്യപ്പെട്ടു. ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ മൂന്നാമതാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 80-85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഉയർന്ന ക്രൂഡ് വിലയും വൻ നികുതിയും മൂലം ഇന്ത്യയിൽ ഇന്ധനവില റെക്കാഡ് ഉയരത്തിലാണ് ഇപ്പോഴുള്ളത്.
നേരത്തെയും സമാന ആവശ്യം പ്രധാൻ ഉന്നയിച്ചിരുന്നെങ്കിലും 2020ലെ ദേശീയ ലോക്ക്ഡൗൺ കാലത്ത് കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡോയിൽ ഉപയോഗിക്കാനായിരുന്നു സൗദിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |