കൊച്ചി: തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ പദവി സി.വി.ആർ. രാജേന്ദ്രൻ ആരോഗ്യകാരണങ്ങളാൽ നേരത്തേ ഒഴിയുന്നു. ഈവർഷം മാർച്ച് 31ന് അദ്ദേഹം വിരമിക്കും. ഈവർഷം ഡിസംബർ എട്ടുവരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു.
സി.വി.ആർ. രാജേന്ദ്രൻ സമർപ്പിച്ച അപേക്ഷ ഇന്നലെ ചേർന്ന ഡയറക്‌ടർ ബോർഡ് അംഗീകരിച്ചു. 2016 ഡിസംബർ ഒമ്പതിനാണ് അദ്ദേഹം മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ പദവിയിലെത്തിയത്. മൂലധന പ്രതിസന്ധിയും തുടർച്ചയായ നഷ്‌ടവും നേരിട്ടിരുന്ന ബാങ്കിനെ ലാഭപാതയിലേക്കും സമ്പദ്ഭദ്രതയിലേക്കും ഉയർത്തിയത് അദ്ദേഹമാണ്.
കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേംവത്സ നയിക്കുന്ന ഫെയർഫാക്‌സിൽ നിന്ന് ബാങ്കിന് 1,208 കോടി രൂപയുടെ നിക്ഷേപം നേടിയെടുക്കുന്നതിൽ സി.വി.ആർ. രാജേന്ദ്രൻ നിർണായക പങ്കുവഹിച്ചിരുന്നു. മികച്ച നിക്ഷേപപ്രിയം ലഭിച്ച ബാങ്കിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
പുതിയ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒയെ കണ്ടെത്താനുള്ള അന്വേഷണ സമിതിയെ ഡയറക്‌ടർ ബോർഡ് നിയോഗിച്ചിട്ടുണ്ട്. രണ്ട് ഡയറക്‌ടർമാർ, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവരാണ് സമിതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |