ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തിനിടയിലും രാജ്യത്ത് കറൻസി പ്രിയം കുതിച്ചുകയറുന്നു. ബാങ്കുകളുടെയും എ.ടി.എം ഓപ്പറേറ്റർമാരുടെയും കണക്കനുസരിച്ച് ഏപ്രിലിൽ 57,800 കോടി രൂപയാണ് ജനങ്ങൾ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിച്ചത്. ഈ തുക ഇതുവരെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. ഏപ്രിൽ 23ലെ റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം പ്രചാരത്തിലുള്ള കറൻസികളുടെ ആകെ മൂല്യം 29.07 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇത് റെക്കാഡാണ്. തൊട്ടുമുമ്പത്തെ ആഴ്‌ചയിലെ 28.58 ലക്ഷം കോടി രൂപയേക്കാൾ 7,352 കോടി രൂപയുടേതാണ് വർദ്ധന.
എ.ടി.എമ്മുകളിൽ ഉപഭോക്താക്കൾ പിൻവലിക്കുന്ന ശരാശരി തുക കൊവിഡിന് മുമ്പത്തെ 4,000 രൂപയിൽ നിന്ന് 4,500 രൂപയായും ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാഷ് ട്രാൻസ്‌ഫർ (ആനുകൂല്യങ്ങളും സബ്‌സിഡികളും മറ്റും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നത്) പദ്ധതികൾ ഊർജിതമാകുന്നത് എ.ടി.എം പിൻവലിക്കലുകളുടെ എണ്ണം ഉയർത്തുന്നുണ്ടെന്ന് ബാങ്കുകൾ പറയുന്നു. ജൻധൻ അക്കൗണ്ട് ഉടമകൾ, അക്കൗണ്ടിൽ പണമെത്തുമ്പോൾ തന്നെ പിൻവലിക്കുകയാണ്. ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീളുമെന്ന ആശങ്കയാൽ, 'കരുതൽ" എന്നോണം ജനങ്ങൾ അക്കൗണ്ടുകളിലെ പണം പിൻവലിച്ച് സൂക്ഷിക്കുകയാണെന്ന് ബാങ്കുകൾ വിലയിരുത്തുന്നു.
ഡിജിറ്റൽ പ്രഭാവത്തിലും
തളരാതെ കറൻസികൾ
ഡിജിറ്റൽ പണമിടപാടുകൾ ഓരോ മാസവും മികച്ച വളർച്ച കുറിക്കുമ്പോഴും കറൻസി ഇടപാടുകളുടെ പ്രിയം ഇടിയുന്നില്ലെന്നതാണ് കൗതുകം. ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം അഞ്ചുലക്ഷം കോടി രൂപ മതിക്കുന്ന 230 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |