വ്യാപാരക്കമ്മി ഒരുവർഷത്തെ താഴ്ചയിൽ
കൊച്ചി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി തുടർച്ചയായ രണ്ടാംമാസവും നഷ്‌ടത്തിലേക്ക് വീണു. 6.58 ശതമാനം ഇടിവുമായി 3,291 കോടി ഡോളറിന്റെ വരുമാനമാണ് ജനുവരിയിൽ ലഭിച്ചത്. ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതയാണ് തിരിച്ചടിയായത്. ഇറക്കുമതിയും കഴിഞ്ഞമാസം 3.63 ശതമാനം കുറഞ്ഞ് 5,066 കോടി ഡോളറായി.
ഇതോടെ, ഇവ തമ്മിലെ അന്തരമായ ഇന്ത്യയുടെ വ്യാപാരക്കമ്മി 1,775 കോടി ഡോളറായി താഴ്‌ന്നു. കഴിഞ്ഞ 12 മാസത്തെ താഴ്ചയാണിത്. 2022 ജനുവരിയിലെ 1,742 കോടി ഡോളറാണ് ഇതിനുമുമ്പത്തെ താഴ്ച. ഡിസംബറിൽ കയറ്റുമതി 12.2 ശതമാനം കുറഞ്ഞ് 3,448 കോടി ഡോളറിന്റേതായിരുന്നു. ഡിസംബറിലെ ഇറക്കുമതിച്ചെലവ് 5,824 കോടി ഡോളറും വ്യാപാരക്കമ്മി 2,376 കോടി ഡോളറുമായിരുന്നു.
ഏപ്രിൽ-ജനുവരി: നേട്ടം 8.51%
നടപ്പ് സാമ്പത്തികവർഷം (2022-23) ഏപ്രിൽ-ജനുവരിയിൽ കയറ്റുമതി 8.51 ശതമാനം ഉയർന്ന് 36,925 കോടി ഡോളറാണ്. ഇറക്കുമതി 21.89 ശതമാനം വർദ്ധിച്ച് 60,220 കോടി ഡോളറും. വ്യാപാരക്കമ്മി 23,330 കോടി ഡോളർ.
ഏപ്രിൽ-ജനുവരിയിൽ എൻജിനിയറിംഗ് ഉത്‌പന്ന കയറ്റുമതി 3.37 ശതമാനം താഴ്‌ന്ന് 8,827 കോടി ഡോളറാണ്.
ജെം ആൻഡ് ജുവലറി കയറ്റുമതി 0.54 ശതമാനം കുറഞ്ഞ് 3,161 കോടി ഡോളർ.
നേട്ടവും കോട്ടവും
(ഏപ്രിൽ-ജനുവരി)
കയറ്റുമതി ഇടിവ് നേരിട്ടവ: എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, ഇരുമ്പയിര്, പ്ളാസ്‌റ്റിക്, ജെം ആൻഡ് ജുവലറി.
നേട്ടം കുറിച്ചവ: പെട്രോളിയം ഉത്‌പന്നങ്ങൾ, ഇലക്‌ട്രോണിക്സ് ഉത്‌പന്നങ്ങൾ, അരി, കെമിക്കലുകൾ, വസ്‌ത്രങ്ങൾ.
11.26%
ഏപ്രിൽ-ജനുവരിയിൽ സ്വർണം ഇറക്കുമതി മുൻവർഷത്തെ സമാനകാലത്തെ 4,035 കോടി ഡോളറിൽ നിന്ന് 11.26 ശതമാനം താഴ്‌ന്ന് 2,900 കോടി ഡോളറായി.
53.54%
ക്രൂഡോയിൽ ഇറക്കുമതി ഏപ്രിൽ-ജനുവരിയിൽ 53.54 ശതമാനം ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |