ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി ഡിസംബറിൽ കുറിച്ചത് എക്കാലത്തെയും ഉയരം. 2020 ഡിസംബറിലെ 2,722 കോടി ഡോളറിനേക്കാൾ 38.91 ശതമാനം വളർച്ചയോടെ 3,781 കോടി ഡോളറാണ് കഴിഞ്ഞമാസം ലഭിച്ചത്. പെട്രോളിയം ഉത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, റെഡിമെയ്ഡ് വസ്‌ത്രങ്ങൾ എന്നിവയ്ക്ക് ലഭിച്ച മികച്ച ഓർഡറുകളാണ് കരുത്തായതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞമാസം ഇറക്കുമതിച്ചെലവ് 38.55 ശതമാനം വർദ്ധിച്ച് 5,948 കോടി ഡോളറായി. ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി വരുമാനം 30,138 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്തെ 20,138 കോടി ഡോളറിനേക്കാൾ വളർച്ച 49.66 ശതമാനം. ഇക്കാലയളവിൽ ഇറക്കുമതി 68.91 ശതമാനം ഉയർന്ന് 44,382 കോടി ഡോളറിലെത്തി.
കയറ്റുമതിത്തിളക്കം
(കഴിഞ്ഞമാസം ഏറ്റവും മികച്ച കയറ്റുമതി നേട്ടം കുറിച്ച ഉത്പന്നവിഭാഗങ്ങൾ - ബ്രായ്ക്കറ്റിൽ വളർച്ച)
എൻജിനിയറിംഗ് : $980 കോടി (38.4%)
പെട്രോളിയം : $590 കോടി (152%)
ജെം ആൻഡ് ജുവലറി : $300 കോടി (16.4%)
ഫാർമസ്യൂട്ടിക്കൽ : $230 കോടി (5.2%)
ഇറക്കുമതിഭാരം
(കഴിഞ്ഞമാസം ഏറ്റവും ഉയർന്ന ഇറക്കുമതിച്ചെലവ് കുറിച്ച ഉത്പന്നവിഭാഗങ്ങൾ - ബ്രായ്ക്കറ്റിൽ വളർച്ച)
പെട്രോളിയം : $1,620 കോടി (67.9%)
ഇലക്‌ട്രോണിക്സ് : $640 കോടി (27.6%)
സ്വർണ്ണം : $470 കോടി (5.4%)
മെഷീനറി : $380 കോടി (20.6%)
ആശങ്കയായി വ്യാപാരക്കമ്മി
കയറ്റുമതി വരുമാനത്തേക്കാൾ ഉയരത്തിൽ ഇറക്കുമതിച്ചെലവുള്ള അവസ്ഥയായ വ്യാപാരക്കമ്മിയിൽ തുടരുന്ന രാജ്യമാണ് ഇന്ത്യ. ഡിസംബറിലെ വ്യാപാരക്കമ്മി 37.92 ശതമാനം വർദ്ധിച്ച് 2,168 കോടി ഡോളറാണ്. 14,244 കോടി ഡോളറാണ് ഏപ്രിൽ-ഡിസംബറിലെ വ്യാപാരക്കമ്മി; 2020-21ലെ സമാനകാലത്ത് 6,138 കോടി ഡോളറായിരുന്നു.
39.47%
രാജ്യത്ത് കൊവിഡ് പ്രതിസന്ധിയില്ലാതിരുന്ന 2019 ഡിസംബറിനേക്കാൾ 39.47 ശതമാനം അധികമാണ് കഴിഞ്ഞമാസത്തെ കയറ്റുമതി വരുമാനം.
$40,000 കോടി
നടപ്പുവർഷം (2021-22) കേന്ദ്രം ലക്ഷ്യമിടുന്നത് 40,000 കോടി ഡോളറിന്റെ കയറ്റുമതിയാണ്. ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി വരുമാനം 30,138 കോടി ഡോളർ. ജനുവരി-മാർച്ചുപാദം കൂടി ശേഷിക്കേ, ലക്ഷ്യം നേടാൻ ഇനി വേണ്ടത് പ്രതിമാസം 3,287.33 കോടി ഡോളർ വരുമാനം. നിലവിലെ ട്രെൻഡുപ്രകാരം ഇതുസാദ്ധ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |