ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യയും ലോകവും കരകയറുന്നുവെന്ന് വ്യക്തമാക്കി, തുടർച്ചയായ ഏഴാം മാസവും കയറ്റുമതി നേട്ടം കുറിച്ചു. 2020 ജൂണിലെ 2,200 കോടി ഡോളറിൽ നിന്ന് 48.34 ശതമാനം വളർച്ചയുമായി 3,250 കോടി ഡോളറിലേക്കാണ് കഴിഞ്ഞമാസം ഉത്‌പന്ന കയറ്റുമതി വരുമാനം വർദ്ധിച്ചത്. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 ജൂണിലെ 2,500 കോടി ഡോളറിനേക്കാളും മികച്ച വരുമാനം നേടിയെന്നതും മികവാണ്.
അതേസമയം, ഏപ്രിലിലെ 195.7 ശതമാനം, മേയിലെ 69.35 ശതമാനം എന്നിവയെ അപേക്ഷിച്ച് കഴിഞ്ഞമാസം വളർച്ചാനിരക്ക് താഴ്‌ന്നു. പെട്രോളിയം ഉത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി, കെമിക്കൽസ് എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, ഇലക്‌ട്രോണിക്‌സ്, ടെക്‌സ്‌റ്റൈൽസ് എന്നിവയാണ് ജൂണിൽ കയറ്റുമതി വളർച്ചയ്ക്ക് നേതൃത്വം നൽകിയ സുപ്രധാന മേഖലകൾ. 30 മുൻനിര കയറ്റുമതി വിഭാഗങ്ങളിൽ 26 എണ്ണവും കഴിഞ്ഞമാസം നേട്ടമുണ്ടാക്കി. ജൂണിൽ ഇറക്കുമതി 98.31 ശതമാനം വർദ്ധിച്ച് 4,187 കോടി ഡോളറിലെത്തി. ഇതോടെ, കഴിഞ്ഞമാസം കയറ്റുമതിയും ഇറക്കുമതിയിലും തമ്മിലെ അന്തരം (വ്യാപാരക്കമ്മി) 937 കോടി ഡോളറായി കുത്തനെ കൂടി. 2020 ഏപ്രിലിൽ ഇന്ത്യ രേഖപ്പെടുത്തിയത് വ്യാപാര സർപ്ളസ് ആയിരുന്നു (79 കോടി ഡോളർ). 628 കോടി ഡോളറായിരുന്നുു ഈവർഷം മേയിൽ വ്യാപാരക്കമ്മി.
നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കയറ്റുമതി 85.88 ശതമാനം ഉയർന്ന് 9,539 കോടി ഡോളറായി. ഇറക്കുമതി 6,044 കോടി ഡോളറിൽ നിന്നുയർന്ന് 12,615 കോടി ഡോളറായി. 3,075 കോടി ഡോളറാണ് ഏപ്രിൽ-ജൂണിൽ വ്യാപാരക്കമ്മി. 2020ലെ സമാനപാദത്തിൽ ഇത് 912 കോടി ഡോളറായിരുന്നു. ഇന്ത്യയുടെ മൊത്തം കയറ്റുമതി (സേവന മേഖല കൂടി ഉൾപ്പെടെ) ഏപ്രിൽ-ജൂണിൽ 14,764 കോടി ഡോളറിന്റേതാണ്; വർദ്ധന 50.24 ശതമാനം.
എണ്ണയ്ക്കും പൊന്നിനും
ഇറക്കുമതിക്കുതിപ്പ്
വ്യാപാരക്കമ്മിയും അതുവഴി കറന്റ് അക്കൗണ്ട് കമ്മിയും (വിദേശനാണയ വരുമാനവും ചെലവും തമ്മിലെ അന്തരം) ഉയർത്തുന്ന മുഖ്യഘടകങ്ങളായ സ്വർണം ഇറക്കുമതി ജൂണിൽ 60 ശതമാനമാണ് വർദ്ധിച്ചത്. 97 കോടി ഡോളറിന്റെ സ്വർണം കഴിഞ്ഞമാസം ഇന്ത്യ വാങ്ങി. മേയിൽ സ്വർണം ഇറക്കുമതി വളർച്ച 790 ശതമാനമായിരുന്നു.
ക്രൂഡോയിൽ ഇറക്കുമതി 2020 ജൂണിലെ 493 കോടി ഡോളറിനേക്കാൾ 116.51 ശതമാനം കുതിച്ച് 1,068 കോടി ഡോളറിലെത്തി. ഏപ്രിൽ - ജൂണിലെ എണ്ണ ഇറക്കുമതി മുൻവർഷത്തെ സമാനപാദത്തിലെ 1,308 കോടി ഡോളറിൽ നിന്ന് 3,100 കോടി ഡോളറിലേക്കും ഇക്കുറി ഉയർന്നു.
$40,000 കോടി
നടപ്പുവർഷം ആകെ 40,000 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം നേടുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ആദ്യപാദ വരുമാനം 9,539 കോടി ഡോളർ. വരുംപാദങ്ങളിൽ കയറ്റുമതി കൂടുതൽ മുന്നേറുമെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |