ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി മേയിൽ 20.55 ശതമാനം വർദ്ധിച്ച് 3,894 കോടി ഡോളറിലെത്തി. ഇറക്കുമതി 62.83 ശതമാനം ഉയർന്ന് 6,322 കോടി ഡോളറിലും എത്തിയതോടെ ആശങ്കയുണർത്തി വ്യാപാരക്കമ്മിയും കുതിച്ചുയർന്നു.
കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞമാസം 2,429 കോടി ഡോളറായാണ് വർദ്ധിച്ചത്. 2021 മേയിൽ വ്യാപാരക്കമ്മി 653 കോടി ഡോളറായിരുന്നു. നടപ്പുവർഷം ഏപ്രിൽ-മേയിൽ കയറ്റുമതി 25 ശതമാനം ഉയർന്ന് 7,872 കോടി ഡോളറായി. ഇറക്കുമതി 45.42 ശതമാനം വർദ്ധിച്ച് 12,341 കോടി ഡോളറിലെത്തി. ഇക്കാലയളവിലെ വ്യാപാരക്കമ്മി 2,182 കോടി ഡോളറിൽ നിന്നുയർന്ന് 4,469 കോടി ഡോളറുമായി.
സ്വർണം, ക്രൂഡ്
ഇറക്കുമതി കൂടി
കഴിഞ്ഞമാസം ക്രൂഡോയിൽ, പെട്രോളിയം ഇറക്കുമതി 102.72 ശതമാനം വർദ്ധിച്ച് 1,920 കോടി ഡോളറിലും സ്വർണം ഇറക്കുമതി 67.7 കോടി ഡോളറിൽ നിന്നുയർന്ന് 600 കോടി ഡോളറിലും എത്തിയത് വ്യാപാരക്കമ്മി കുതിക്കാനിടയാക്കി. കയറ്റുമതിയിൽ എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ (12.65 ശതമാനം), പെട്രോളിയം ഉത്‌പന്നങ്ങൾ (60.87 ശതമാനം) എന്നിവ മികവ് പുലർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |