കൊച്ചി: കൊവിഡ് പ്രതിസന്ധിയിലും തളരാതെ കാർഷിക കയറ്റുമതിയിൽ ഇന്ത്യയുടെ നേട്ടക്കൊയ്ത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ 16.88 ശതമാനമാണ് വരുമാന വളർച്ച. 2019-20ലെ സമാനകാലത്തെ 2.31 ലക്ഷം കോടി രൂപയിൽ നിന്ന് 2.74 ലക്ഷം കോടി രൂപയായി വരുമാനം ഉയർന്നു. കാർഷിക, കാർഷികാനുബന്ധ ഇറക്കുമതി മൂന്നു ശതമാനവും വർദ്ധിച്ചിട്ടുണ്ട്. 1.37 ലക്ഷം കോടി രൂപയിൽ നിന്ന് 1.41 ലക്ഷം കോടി രൂപയായാണ് ഇറക്കുമതിച്ചെലവ് വർദ്ധിച്ചത്. അതായത്, കാർഷിക കയറ്റുമതിയിൽ ഇന്ത്യയുടെ വ്യാപാര സർപ്ളസ് 93,907.76 കോടി രൂപയിൽ നിന്ന് 1.32 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടുവെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.
ഗോതമ്പ്
ഏപ്രിൽ-ഫെബ്രുവരിയിൽ ഗോതമ്പ് കയറ്റുമതിമൂല്യം 425 കോടി രൂപയിൽ നിന്നുയർന്ന് 3,283 കോടി രൂപയിലെത്തി. അഫ്‌ഗാനിസ്ഥാൻ, ലബനൻ എന്നിവിടങ്ങളിൽ നിന്ന് നല്ല ഡിമാൻഡ് ലഭിച്ചു.
അരി
13,030 കോടി രൂപയിൽ നിന്ന് 30,277 കോടി രൂപയിലേക്കാണ് ബസുമതി ഇതര അരിയുടെ വരുമാനക്കുതിപ്പ്. തിമോർ-ലെസ്‌തെ, പാപുവ ന്യൂ ഗ്വിനി, ബ്രസീൽ, ചിലി, പോർട്ടെ റികോ എന്നീ പുതിയ വിപണികളിലേക്കും ടോഗോ, സെനഗൽ, മലേഷ്യ, മഡഗാസ്‌കർ, ഇറാക്ക്, ബംഗ്ളാദേശ്, മൊസാംബിക്, വിയറ്റ്‌നാം, ടാൻസാനിയ എന്നിവിടങ്ങളിലേക്കുമായിരുന്നു പ്രധാനമായും കയറ്റുമതി.
സോയാമീൽ
3,087 കോടി രൂപയിൽ നിന്ന് സോയാമീൽ കയറ്റുമതി 7,224 കോടി രൂപയിലെത്തി.
സുഗന്ധവ്യഞ്ജനങ്ങൾ, കോട്ടൺ, പച്ചക്കറികൾ എന്നിവയുടെ കയറ്റുമതിയിലും ഉണർവ്.
₹2.52 ലക്ഷം കോടി
2019-20 സമ്പദ്‌വർഷത്തിൽ ഇന്ത്യയുടെ മൊത്തം കാർഷിക കയറ്റുമതി വരുമാനം 2.52 ലക്ഷം കോടി രൂപയായിരുന്നു. ഇറക്കുമതിച്ചെലവ് 1.47 ലക്ഷം കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |