ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം സുതാര്യവും മികവുറ്റതുമാക്കി മാറ്റാനുള്ള എൻഹാൻസ്ഡ് ആക്‌സസ് ആൻഡ് സർവീസ് എക്‌സലൻസ് (ഈസ്) പദ്ധതിയുടെ നാലാംഘട്ടം (ഈസ് 4.0) ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. 2018ലായിരുന്നു ഈസിന്റെ തുടക്കം.
ഈസ് 3.0 പിന്നിട്ടതോടെ പൊതുമേഖലാ ബാങ്കുകൾ ലാഭപാതയിലായി. മൂലധന സമാഹരണം ഉറപ്പാക്കാനാകുംവിധം പ്രകടനം മെച്ചപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു. 2019-20ലെ 26,016 കോടി രൂപയുടെ നഷ്‌ടത്തിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞവർഷം 31,187 കോടി രൂപയുടെ ലാഭത്തിലേക്ക് കുതിച്ചുകയറി. മൊത്തം കിട്ടാക്കടം 62,000 കോടി രൂപ കുറഞ്ഞ് 6.16 ലക്ഷം കോടി രൂപയുമായി.
ഈസ് 4.0
ഡയൽ എ ലോൺ, ക്രെഡിറ്റ് അറ്റ് ക്ളിക്ക് (മൊബൈൽ ആപ്പിലൂടെ അനായാസം വായ്‌പ), അനലിറ്റിക്‌സ് അധിഷ്‌ഠിത വായ്‌പ, കാർഷിക മേഖലയ്ക്കായി ഡയൽ എ ലോൺ, ഓട്ടോമേറ്റഡ് പ്രോസസിംഗും വായ്‌പാ അനുമതിയും, 24x7 ബാങ്കിംഗ്, ഡിജിറ്റൽ ബാങ്കിംഗ്, എൻ.ബി.എഫ്.സികളുമായി ചേർന്ന് ഡിജിറ്റൽ വായ്‌പാ വിതരണം എന്നിങ്ങനെ 'ഹൈടെക് ബാങ്കിംഗ്" സേവനങ്ങളാണ് ഈസ് 4.0 മുന്നോട്ടുവയ്ക്കുന്നത്.
കയറ്റുമതിക്ക് പിന്തുണ
കയറ്റുമതി ഉൾപ്പെടെയുള്ള 'സൺറൈസ്" മേഖലകൾക്ക് (മികച്ച വളർച്ചാ സാദ്ധ്യതയുള്ള മേഖലകൾ) വായ്‌പാ പിന്തുണ നൽകുക, ഒരു ജില്ള-ഒരു ഉത്‌പന്നം എന്ന പദ്ധതിക്ക് ഊർജമേകാൻ സംസ്ഥാനങ്ങളുമായി സഹകരിക്കുക, കിഴക്കൻ സംസ്ഥാനങ്ങളിൽ വായ്‌പാവിതരണം ഊർജിതമാക്കുക തുടങ്ങിയ നിർദേശങ്ങളും ധനമന്ത്രി മുന്നോട്ടുവച്ചു.
ഇന്ത്യൻ കമ്പനികൾ വിദേശത്ത് ഐ.പി.ഒ നടത്താനുള്ള ചട്ടങ്ങൾ അടുത്തവർഷത്തെ ബഡ്‌ജറ്റിൽ പ്രഖ്യാപിക്കുമെന്ന് റെവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.
''ഇൻഷ്വറൻസ്, ധനകാര്യ മേഖലകളെ തന്ത്രപ്രധാന വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലകളിലെ ഓഹരികൾ സർക്കാർ പൂർണമായി വിറ്റൊഴിയില്ല. മിനിമം ഓഹരി പങ്കാളിത്തം ഉറപ്പാക്കും"",
നിർമ്മല സീതാരാമൻ,
ധനമന്ത്രി
ബാങ്കിംഗ് വിജയികൾ
ഈസ് 3.0 പ്രകാരം ഏറ്റവും മികച്ച പ്രകടനം നടത്തിയ ബാങ്കുകൾക്കുള്ള പുരസ്‌കാരം എസ്.ബി.ഐ., ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പി.എൻ.ബി., കനറാ ബാങ്ക് എന്നിവ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |