ന്യൂഡൽഹി: പരമ്പരാഗത കച്ചവടക്കാർക്ക് തിരിച്ചടിയുമായി ഇ-കൊമേഴ്‌സ് കമ്പനികൾ നടത്തുന്ന 'ഓഫർ വില്പനമേളകൾക്ക്" ഉൾപ്പെടെ കുരുക്കുമായി കേന്ദ്രസർക്കാർ. മിനുട്ടുകൾക്കകം ഉത്‌പന്നങ്ങൾ വിറ്റുതീരുന്ന 'ഫ്ളാഷ് സെയിൽ" അടക്കം നിരോധിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം.
അമേരിക്കൻ കമ്പനിയായ ആമസോൺ, വാൾമാർട്ടിന് ഓഹരി പങ്കാളിത്തമുള്ള ഫ്ളിപ്‌കാർട്ട് എന്നിവയ്ക്ക് കനത്ത തിരിച്ചടിയാണ് കേന്ദ്ര നീക്കം. ഇ-കൊമേഴ്‌സ് കമ്പനികൾ നേരിട്ട് ഉപഭോക്താക്കൾക്ക് ഓഫർ നൽകാൻ പാടില്ല. ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉപകമ്പനികളോ അവയുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളോ ഇവയുടെ പ്ളാറ്റ്‌ഫോമിൽ വിതരണക്കാരായി പ്രവർത്തിക്കരുത്. ഉത്സവകാലത്തും മറ്റും ഇ-കൊമേഴ്‌സ് കമ്പനികൾ വ്യാപകമായി നടത്തുന്നതാണ് ഓഫറുകളോടെയുള്ള ഫ്ളാഷ് സെയിൽ.
ഇ-കൊമേഴ്‌സ് കമ്പനികൾ മാർക്കറ്റ്പ്ളേസ് (ഉത്‌പന്നങ്ങൾ വിൽക്കുന്നയിടം) മാത്രമായി പ്രവർത്തിക്കണം. അവ ഉപഭോക്താക്കൾക്ക് നേരിട്ട് ഉത്‌പന്ന/സേവന വില്പന നടത്തരുത്. ഓരോ ഉത്‌പന്നത്തിനും ഒപ്പം സമാനമായ സ്വദേശീ ഉത്‌പന്നങ്ങളും ഉപഭോക്താക്കളെ കാണിക്കണം. ഇത്, സ്വദേശി ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കും. ഇ-കൊമേഴ്‌സ് കമ്പനികൾ കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിൽ രജിസ്‌റ്റർ എടുക്കണമെന്ന പ്രൊപ്പോസലും കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്. ജൂലായ് ആറുവരെ പ്രൊപ്പോസലുകൾക്കുമേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. തുടർന്നാണ്, കേന്ദ്രം ഇതിന്മേൽ അന്തിമതീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |