മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്തംബർ 16ന് സമാപിച്ച ആഴ്‌ചയിൽ 522 കോടി ഡോളർ ഇടിഞ്ഞ് 54,565 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. 2020 ഒക്‌ടോബറിന് ശേഷം ശേഖരം കുറിക്കുന്ന ഏറ്റവും താഴ്ചയാണിത്.
തുടർച്ചയായ ഏഴാംവാരമാണ് ശേഖരം ഇടിയുന്നത്. വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 470 കോടി ഡോളർ ഇടിഞ്ഞ് 48,490 കോടി ഡോളറായതാണ് പ്രധാന തിരിച്ചടി. കരുതൽ സ്വർണശേഖരം 45.8 കോടി ഡോളർ താഴ്‌ന്ന് 3,819 കോടി ഡോളറായി.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം ശേഖരത്തെ സ്വാധീനിക്കും. രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതും ശേഖരം കുറയാനിടയാക്കി.
$9,399 കോടി
വിദേശ നാണയശേഖരത്തിൽ 2022ൽ ഇതുവരെയുണ്ടായ ഇടിവ് 9,399 കോടി ഡോളറാണ്. നടപ്പുസാമ്പത്തിക വർഷം (2022-23) ഏപ്രിൽ മുതൽ ഇതുവരെ ഇടിവ് 6,165.7 കോടി ഡോളർ. 2021 സെപ്തംബറിൽ രേഖപ്പെടുത്തിയ 64,245.3 കോടി ഡോളറാണ് ശേഖരത്തിന്റെ എക്കാലത്തെയും ഉയരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |