കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ കനത്ത ഇടിവ് തുടരുന്നു. ഒക്‌ടോബർ 21ന് സമാപിച്ച വാരത്തിൽ ശേഖരം 380 കോടി ഡോളർ താഴ്‌ന്ന് 52,452 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2020 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 360 കോടി ഡോളർ താഴ്‌ന്ന് 46,508 കോടി ഡോളറിലെത്തിയതാണ് പ്രധാന തിരിച്ചടി. ഡോളറിനെതിരെ രൂപയുടെ ഇടിവിന്റെ ആക്കംകുറയ്ക്കാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നതാണ് ശേഖരം കുറയാൻ മുഖ്യകാരണം. കരുതൽ സ്വർണശേഖരം 24.7 കോടി ഡോളർ താഴ്‌ന്ന് 3,721 കോടി ഡോളറായി.
9 മാസം
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയാണ് ഇന്ത്യ. നിലവിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 9 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്.
$64,245 കോടി
2021 സെപ്തംബറിൽ കുറിച്ച 64,245 കോടി ഡോളറാണ് ഇന്ത്യൻ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. 15 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായിരുന്നു ഇത്.
$11,800 കോടി
ഈവർഷം മാർച്ചിന് ശേഷം ഇതുവരെ വിദേശ നാണയശേഖരത്തിലെ നഷ്‌ടം 11,793 കോടി ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |