മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്‌തംബർ മൂന്നിന് അവസാനിച്ച വാരത്തിൽ 889.5 കോടി ഡോളർ ഉയർന്ന് എക്കാലത്തെയും ഉയരമായ 64,245.3 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ കുറിച്ച 63,355.8 കോടി ഡോളറിന്റെ റെക്കാഡാണ് പഴങ്കഥയായത്.
വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 821.3 കോടി ഡോളർ ഉയർന്ന് 57,981.3 കോടി ഡോളറിലെത്തിയത് നേട്ടമായി. കരുതൽ സ്വർണ ശേഖരം 64.2 കോടി ഡോളർ വർദ്ധിച്ച് 3,808.3 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്.
4-ാം സ്ഥാനം
ലോകത്ത് ഏറ്റവുമധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. 3.40 ലക്ഷം കോടി ഡോളറുള്ള ചൈനയാണ് ഒന്നാമത്. ജപ്പാൻ (1.4 ലക്ഷം കോടി ഡോളർ), സ്വിറ്റ്‌സർലൻഡ് (1.06 ലക്ഷം കോടി ഡോളർ) എന്നിവയും ഇന്ത്യയ്ക്ക് മുന്നിലാണ്. കഴിഞ്ഞ മാർച്ചിലാണ് റഷ്യയിൽ നിന്ന് നാലാംസ്ഥാനം ഇന്ത്യ പിടിച്ചെടുത്തത്. റഷ്യയ്ക്ക് ഇപ്പോഴുള്ളത് 62,080 കോടി ഡോളർ.
അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയവയെല്ലാം ഇന്ത്യയേക്കാൾ ബഹുദൂരം പിന്നിലാണ്.
നിലവിലെ ട്രെൻഡ് തുടർന്നാൽ അഞ്ചുവർഷത്തിനകം ഇന്ത്യ സ്വിറ്റ്‌സർലൻഡിനെയും പിന്നിലാക്കുമെന്ന് കരുതപ്പെടുന്നു.
18 മാസം
നിലവിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം രാജ്യത്തിന്റെ 18 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്. അതായത് യുദ്ധം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധികളുണ്ടായാൽ 18 മാസത്തേക്ക് അവശ്യവസ്‌തുക്കൾ ഇറക്കുമതി ചെയ്ത് പിടിച്ചുനിൽക്കാനുള്ള 'കരുതൽ ധനം" ഇന്ത്യയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |