മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം നവംബർ 11ന് സമാപിച്ചവാരം രേഖപ്പെടുത്തിയത് ഒരുവർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധന. 1,473 കോടി ഡോളറിന്റെ വർദ്ധനയുമായി 54,472 കോടി ഡോളറാണ് വിദേശ നാണയശേഖരമെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. നവംബർ നാലിന് സമാപിച്ച ആഴ്‌ചയിൽ ശേഖരം 52,999 കോടി ഡോളറായിരുന്നു.
അതേസമയം, ശേഖരം ഇപ്പോഴും 2022ന്റെ തുടക്കത്തിനെ അപേക്ഷിച്ച് 8,500 കോടി ഡോളറോളം കുറവാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റൊഴിഞ്ഞതാണ് ഇതിനുകാരണം. നവംബർ 11ന് സമാപിച്ചവാരം അമേരിക്കയിൽ നാണയപ്പെരുപ്പം കുറയുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്‌തതോടെയാണ് വിദേശ നാണയശേഖരം വീണ്ടും ഉയർച്ചയുടെ ട്രാക്കിലേറിയത്.
വിദേശ കറൻസി ആസ്‌തി 1,180 കോടി ഡോളർ ഉയർന്ന് 48,253 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 264 കോടി ഡോളർ മുന്നേറി 3,970 കോടി ഡോളറിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |