മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏപ്രിൽ 23ന് സമാപിച്ച വാരത്തിൽ 170.1 കോടി ഡോളർ വർദ്ധിച്ച് 58,410.7 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 119.3 കോടി ഡോളറിന്റെ വർദ്ധനയും ശേഖരത്തിലുണ്ടായിരുന്നു. വിദേശ നാണയ ശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന വിദേശ നാണയ ആസ്‌തിയിലുണ്ടായ (ഫോറിൻ കറൻസി അസറ്റ്‌സ്) വർദ്ധനയാണ് കഴിഞ്ഞവാരം നേട്ടമായത്.
106.2 കോടി ഡോളർ ഉയർന്ന് വിദേശ നാണയ ആസ്‌തി 54,164.7 കോടി ഡോളറായി. കരുതൽ സ്വർണ ശേഖരം 61.5 കോടി ഡോളർ മുന്നേറി 3,596.9 കോടി ഡോളറിലുമെത്തി. ഡോളറിലാണ് വ്യക്തമാക്കുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഈ വർഷം ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. കഴിഞ്ഞവാരം അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) ഇന്ത്യയുടെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്.ഡി.ആർ) 70 ലക്ഷം ഡോളർ ഉയർന്ന് 150.5 കോടി ഡോളറായിട്ടുണ്ട്. ഐ.എം.എഫിലെ ഇന്ത്യയുടെ കരുതൽ ധനം 1.8 കോടി ഡോളർ വർദ്ധിച്ച് 498.7 കോടി ഡോളറിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |