രണ്ടുമാസത്തിന് ശേഷം എഫ്.പി.ഐ നിക്ഷേപത്തിൽ വീണ്ടും ഇടിവ്
കൊച്ചി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിഞ്ഞ് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ). സെപ്‌തംബറിൽ 7,624 കോടി രൂപ അവർ പിൻവലിച്ചു. ജൂലായിൽ 5,000 കോടി രൂപയും ആഗസ്‌റ്റിൽ 51,200 കോടി രൂപയും നിക്ഷേപിച്ചശേഷമാണ് സെപ്തംബറിലെ പിന്മാറ്റം.
ജൂലായ്ക്ക് മുമ്പ് തുടർച്ചയായ ഒമ്പതുമാസങ്ങളിൽ എഫ്.പി.ഐ നിക്ഷേപം ഇടിഞ്ഞിരുന്നു. 2.50 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇക്കാലയളവിൽ പിൻവലിക്കപ്പെട്ടത്. 2022ലെ മാത്രം നഷ്‌ടം 1.68 ലക്ഷം കോടി രൂപ.
നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയ പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കമുള്ള ഏഷ്യൻ വികസ്വരവിപണികളിൽ നിന്ന് വിദേശനിക്ഷേപകരുടെ പിന്മാറ്റം. ഫെഡറൽ റിസർവ് പലിശ കൂട്ടിയതോടെ അമേരിക്കൻ സർക്കാർ ട്രഷറി ബോണ്ട് യീൽഡ് (കടപ്പത്രത്തിൽ നിന്നുള്ള ആദായം) മുന്നേറി. മറ്റ് കറൻസികൾക്കെതിരെ ഡോളർ കുതിച്ചുയർന്നു.
നിക്ഷേപകർ ഓഹരിവിപണിയിൽ നിന്ന് പണം പിൻവലിച്ച് ബോണ്ടുകളിലേക്ക് ഒഴുക്കുകയാണ്. ആഗോളതലത്തിൽ ഡോളറിന് ഡിമാൻഡേറിയതോടെ രൂപയുടെ മൂല്യവും റെക്കാഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതോടൊപ്പം ലോകം
വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിലാണെന്ന വിലയിരുത്തലുകളും നിക്ഷേപകരെ ഓഹരിവിപണിയിൽ നിന്ന് അകറ്റുകയാണ്.
തനിച്ചല്ല ഇന്ത്യ
തായ്‌വാൻ, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ എന്നിവയും വൻതോതിലുള്ള എഫ്.പി.ഐ നിക്ഷേപനഷ്ടം നേരിടുകയാണ്. ഇൻഡോനേഷ്യ കഴിഞ്ഞമാസം നിക്ഷേപവളർച്ച രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |