കൊവിഡ് കാലത്ത് ഇതുവരെ പെട്രോളിന് കൂട്ടിയത് 21.57 രൂപ; ഡീസലിന് 22.28 രൂപ
കൊച്ചി: കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം പൊതുജനം വലയുമ്പോഴും ഇന്ധനവില കനിവില്ലാതെ അനുദിനം കുതിക്കുന്നു. കൊവിഡ് കാലത്ത് കഴിഞ്ഞവർഷം ജൂൺ മുതൽ ഇതുവരെ പെട്രോളിന് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ കൂട്ടിയത് 21.57 രൂപയാണ്. ഡീസലിന് 22.58 രൂപയും ഉയർത്തി. കഴിഞ്ഞ ജൂണിൽ പെട്രോൾ വില ലിറ്ററിന് 72.99 രൂപയായിരുന്നു; ഇന്നലെ വില തിരുവനന്തപുരത്ത് സർവകാല റെക്കാഡായ 94.56 രൂപ. ഇക്കാലയളവിൽ ഡീസൽ വില 67.19 രൂപയിൽ നിന്ന് 89.47 രൂപയിലുമെത്തി.
അന്താരാഷ്‌ട്ര ക്രൂഡോയിൽ വില വർദ്ധന, കേന്ദ്ര എക്‌സൈസ് നികുതിക്കുതിപ്പ് എന്നിവയാണ് പെട്രോൾ, ഡീസൽ വില വർദ്ധിക്കാൻ മുഖ്യ കാരണം. കഴിഞ്ഞവർഷം മേയിൽ ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില ബാരലിന് 33-35 ഡോളറായിരുന്നു. ഇപ്പോൾ വില ബാരലിന് 67.45 ഡോളർ. രൂപയുടെ മൂല്യം ഡോളറിനെതിരെ ഇക്കാലത്ത് 75 രൂപയിൽ നിന്ന് 73ലേക്ക് കുറഞ്ഞെങ്കിലും ക്രൂഡ് വില, എക്‌സൈസ് നികുതി വർദ്ധനകൾ തിരിച്ചടിയാവുകയായിരുന്നു.
2020 മാർച്ച് 14ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി ലിറ്ററിന് മൂന്നു രൂപ വീതം കൂട്ടിയിരുന്നു. മേയ് ആറിന് പെട്രോൾ നികുതി ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വർദ്ധിപ്പിച്ചു. ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നത് ഇപ്പോൾ 32.90 രൂപയാണ്. ഡീസലിന്റേത് 3.56 രൂപയിൽ നിന്നുയർന്ന് 31.80 രൂപയിലുമെത്തി. രാജ്യത്ത് പെട്രോൾ, ഡീസൽ റീട്ടെയിൽ വിലയുടെ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്.
പെട്രോൾ വിലയിൽ ലിറ്ററിന് 30.08 ശതമാനം വില്പന നികുതിക്ക് പുറമേ ഒരു രൂപ അഡിഷണൽ വില്പന നികുതിയും ഒരു ശതമാനം സെസുമാണ് കേരളം ഈടാക്കുന്നത്. ഡീസലിന് 22.76 ശതമാനം വില്പന നികുതി, ഒരു രൂപ അഡിഷണൽ വില്പന നികുതി, ഒരു ശതമാനം സെസ് എന്നിങ്ങനെയും ഈടാക്കുന്നു.
അടിസ്ഥാന വില
വെറും 34 രൂപ!
പെട്രോളിന്റെ അടിസ്ഥാനവില ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കുപ്രകാരം ലിറ്ററിന് ഇന്നലെ 34.19 രൂപ മാത്രമാണ്. കേന്ദ്ര-സംസ്ഥാന നികുതികൾ, 3.77 രൂപ ഡീലർ കമ്മിഷൻ, 0.36 രൂപ ചരക്കുകൂലി എന്നിവ ചേരുമ്പോഴാണ് വില 90 രൂപ കടക്കുന്നത്. ലിറ്ററിന് 36.32 രൂപയാണ് ഡീസലിന്റെ അടിസ്ഥാന വില. നികുതിയും കമ്മിഷനും ചരക്കുകൂലിയും ചേരുമ്പോൾ വില കേരളത്തിൽ 90 രൂപയിലേക്ക് അടുക്കുന്നു.
സെഞ്ച്വറിയിലേക്ക്
പെട്രോൾ@കേരളം
പെട്രോൾ റീട്ടെയിൽ വിലയുടെ കേരളത്തിലെ ഇന്നിംഗ്‌സ് സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് വില 94.56 രൂപയിലെത്തി. സെഞ്ച്വറിയിലേക്ക് 5.44 രൂപയുടെ ദൂരം മാത്രം. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോൾ വില ഇന്നലെ 103.89 രൂപയാണ്. മദ്ധ്യപ്രദേശിലെ അന്നുപൂരിൽ 103.48 രൂപ. മഹാരാഷ്ട്രയിലെ പർബാനിയിൽ 101.55 രൂപ.
കേന്ദ്രത്തിന് നേട്ടം
പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറിയ ആദ്യ സാമ്പത്തിക വർഷമായ 2014-15ൽ പെട്രോളിയം ഉത്‌പന്നങ്ങളിൽ (പെട്രോൾ, ഡീസൽ, പ്രകൃതിവാതകം) നിന്നുള്ള കേന്ദ്രത്തിന്റെ നികുതി വരുമാനം 74,158 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) ഏപ്രിൽ-ജനുവരിയിൽ മാത്രം ലഭിച്ച വരുമാനം 2.95 ലക്ഷം കോടി രൂപയാണ്. ഫെബ്രുവരി-മാർച്ചിലെ കണക്കുകൂടി വിലയിരുത്തിയാൽ ഇത് 3.50 ലക്ഷം കോടി രൂപ കടന്നിട്ടുണ്ടാകും.
69%
ലോകത്ത് ഇന്ധനത്തിന് ഏറ്റവുമധികം നികുതിയുള്ള രാജ്യമാണ് ഇന്ത്യ. പെട്രോൾ, ഡീസൽ റീട്ടെയിൽ വിലയുടെ 69 ശതമാനവും നികുതിയാണ്. താരതമ്യം ഇങ്ങനെ:
ഇന്ത്യ : 69%
ഇറ്റലി : 64%
ഫ്രാൻസ് : 63%
ബ്രിട്ടൻ : 62%
സ്‌പെയിൻ : 53%
ജപ്പാൻ : 47%
കാനഡ : 33%
അമേരിക്ക : 19%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |