ന്യൂഡൽഹി: മേയിൽ ഒമ്പതുമാസത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ ഇന്ധന ഉപഭോഗം കഴിഞ്ഞമാസം നേട്ടത്തിലേക്ക് തിരിച്ചുകയറി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഒട്ടേറെ സംസ്ഥാനങ്ങൾ ഇളവുകൾ അനുവദിച്ചതാണ് ജൂണിൽ ഗുണമായത്. 2020 ജൂണിനേക്കാൾ 1.5 ശതമാനം വളർച്ചയോടെ 16.33 മില്യൺ ടൺ ഇന്ധനം കഴിഞ്ഞമാസം വിറ്റഴിഞ്ഞു. ഈ വർഷം മേയ് മാസവില്പനയേക്കാൾ എട്ടു ശതമാനം അധികവുമാണിതെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കുകൾ വ്യക്തമാക്കി.
പെട്രോൾ വില്പന 5.6 ശതമാനം ഉയർന്ന് 2.4 മില്യൺ ടണ്ണിലെത്തി. മേയിലെ 1.99 മില്യൺ ടണ്ണിനേക്കാൾ 21 ശതമാനം അധിക വില്പനയും ജൂണിൽ നടന്നു. 12 ശതമാനം വർദ്ധിച്ച് 6.2 ലക്ഷം ടണ്ണാണ് ഡീസൽ വില്പന. എന്നാൽ, 2020 ജൂണിനേക്കാൾ 1.5 ശതമാനവും 2019 ജൂണിനേക്കാൾ 18.8 ശതമാനവും വില്പനക്കുറവ് കഴിഞ്ഞമാസം ഡീസലിനുണ്ടായി. മാർച്ചിന് ശേഷം ഡീസൽ വില്പന വർദ്ധിച്ചത് കഴിഞ്ഞമാസമാണ്. മാർച്ചിൽ മൊത്തം ഇന്ധന ഉപഭോഗം, കൊവിഡിന് മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ, കൊവിഡ് രണ്ടാംതരംഗം മേയിൽ ഉപഭോഗത്തെ ബാധിച്ചു.
എൽ.പി.ജിയും മുന്നോട്ട്
കൊവിഡ് കാലത്തും കാര്യമായ ഇടിവില്ലാതിരുന്ന പാചകവാതക ഉപഭോഗം കഴിഞ്ഞമാസം കുറിച്ചത് 2020 ജൂണിനേക്കാൾ 9.7 ശതമാനം വളർച്ച. 2.26 മില്യൺ ടണ്ണാണ് കഴിഞ്ഞമാസ ഉപഭോഗം. 2019 ജൂണിനേക്കാൾ 26.3 ശതമാനം അധികവുമാണിത്. വിമാന ഇന്ധന വില്പന ജൂണിൽ 16.2 ശതമാനം ഉയർന്ന് 2.58 ലക്ഷം ടണ്ണിലെത്തി. എന്നാൽ, 2019 ജൂണിനേക്കാൾ 61.7 ശതമാനം കുറവാണിത്. നാഫ്‌ത 3.1 ശതമാനവും ബിറ്റുമെൻ 32 ശതമാനവും ഇടിഞ്ഞു. ഫ്യുവൽ ഓയിൽ (കപ്പൽ ഇന്ധനം) 1.9 ശതമാനം വില്പന നേട്ടംകുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |