വില ഗ്രാമിന് ₹4,777
കൊച്ചി: കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ട് ശ്രേണിയിലെ ഒന്നാംഘട്ടത്തിന്റെ അപേക്ഷകൾ നാളെ മുതൽ 21 വരെ സ്വീകരിക്കും. വില ഗ്രാമിന് 4,777 രൂപ. ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും പേമെന്റ് നടത്തുന്നവർക്കും ഗ്രാമിന് 50 രൂപ ഇളവുണ്ട്. ഇവർ ഗ്രാമിന് 4,727 രൂപ അടച്ചാൽ മതി. 25ന് ബോണ്ടുകൾ വിതരണം ചെയ്യും.
മേയ് മുതൽ സെപ്‌തംബർ വരെ 2021-22ൽ ആറുഘട്ടങ്ങളിലായാണ് സ്വർണ ബോണ്ട് വിതരണം. സ്മാൾ ഫിനാൻസ് ബാങ്ക്, പേമെന്റ്‌സ് ബാങ്ക് എന്നിവയൊഴികെയുള്ള ബാങ്കുകൾ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട പോസ്‌റ്റ് ഓഫീസുകൾ, ഓഹരി വിപണികളായ എൻ.എസ്.ഇ., ബി.എസ്.ഇ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം.
കുറഞ്ഞത് ഒരു ഗ്രാമിൽ നിക്ഷേപിക്കാം. എട്ടുവർഷമാണ് ബോണ്ട് കാലാവധി. അഞ്ചുവർഷത്തിന് ശേഷം നിബന്ധനകളോടെ വിറ്റഴിക്കാം. വ്യക്തികൾക്കും അവിഭക്ത ഹിന്ദു കുടുംബങ്ങൾക്കും പരമാവധി നാലു കിലോഗ്രാം വരെ വാങ്ങാം. ട്രസ്‌റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെ വാങ്ങാനാകും. രാജ്യത്ത് ഭൗതിക സ്വർണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കുകയും സ്വർണത്തിലേക്ക് ഒഴുക്കുന്ന പണം വികസനപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുകയും ലക്ഷ്യമിട്ട് 2015ലാണ് കേന്ദ്രസർക്കാർ സ്വർണ ബോണ്ട് ആവഷ്‌കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |