പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞു
ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞവില
കൊച്ചി: ആഭരണപ്രേമികൾക്ക് ആശ്വാസംപകർന്ന് സംസ്ഥാനത്ത് സ്വർണവില ഇന്നലെ പവന് 480 രൂപ കുറഞ്ഞ് ഒരുമാസത്തെ താഴ്ചയായ 34,720 രൂപയിലെത്തി. 60 രൂപ കുറഞ്ഞ് 4,340 രൂപയാണ് ഗ്രാം വില. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 രൂപയിൽ (സെപ്തംബർ 4-6) നിന്ന് ഇതുവരെ പവന് 880 രൂപയും 4,450 രൂപയിൽ നിന്ന് ഗ്രാമിന് 110 രൂപയും കുറഞ്ഞു.
രാജ്യാന്തരവില ഔൺസിന് കഴിഞ്ഞവാരം 1,803 ഡോളറായിരുന്നത് ഇന്നലെ 1,751 ഡോളറിലെത്തി. ഇന്ത്യയിൽ ദേശീയവില പത്തുഗ്രാമിന് 550 രൂപ കുറഞ്ഞ് 46,780 രൂപയായി. മറ്റു കറൻസികൾക്ക് എതിരെ ഡോളർ ശക്തമായതും ഓഹരി വിപണികൾ കാഴ്‌ചവയ്ക്കുന്ന മുന്നേറ്റവുമാണ് സ്വർണവില ഇടിവിന് പ്രധാന കാരണങ്ങൾ.
പൊന്നിന് എന്ത് നൽകണം?
ഗ്രാം വില 4,340 രൂപയാണ്. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോൾ 4,700 രൂപയെങ്കിലും നൽകണം. നികുതിയടക്കം പവൻ വില മിനിമം 37,500 രൂപയാകും.
വിലയിറക്കത്തിന് പിന്നിൽ
അമേരിക്കയിൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കാൽ ശതമാനത്തിൽ നിന്ന് അരശതമാനമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഇതുമൂലം ഡോളർ ശക്തമായതാണ് സ്വർണത്തിന് വിലത്തകർച്ച സൃഷ്‌ടിക്കുന്നത്.
ഓഹരി വിപണികൾ റെക്കാഡ് ഉയരത്തിലെത്തിയതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറുന്നതും വിലിയിടിവുണ്ടാക്കുന്നു.
₹7,280
കഴിഞ്ഞവർഷം ആഗസ്‌റ്റ് ഏഴിലെ 42,000 രൂപയാണ് പവന്റെ റെക്കാഡ് ഉയരം. അന്ന് ഗ്രാമിന് 5,250 രൂപ. തുടർന്ന് ഇതുവരെ പവന് 7,280 രൂപയും ഗ്രാമിന് 910 രൂപയും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |