കൊച്ചി: കേന്ദ്രസർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില കുറച്ചു. അന്താരാഷ്‌ട്ര വില കുറഞ്ഞ സാഹചര്യത്തിലാണിത്. അടിസ്ഥാനവിലയ്ക്ക് അനുസരിച്ചാണ് ഇറക്കുമതി ചെയ്യുന്ന സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ (കസ്‌റ്റംസ് ഡ്യൂട്ടി) കണക്കാക്കുക. ഓരോ രണ്ടാഴ്‌ചയിലും ഇത്തരത്തിൽ വില പരിഷ്‌കരിക്കാറുണ്ട്.
പത്ത് ഗ്രാമിന് 601 ഡോളറിൽ നിന്ന് 566 ഡോളറിലേക്കാണ് സ്വർണത്തിന്റെ ഇറക്കുമതി അടിസ്ഥാന വില കുറച്ചത്. വെള്ളിയുടേത് കിലോഗ്രാമിന് 893 ഡോളറിൽ നിന്ന് 836 ഡോളറിലേക്കും കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു. അടിസ്ഥാനവില കുറച്ചതിനാൽ, ആനുപാതികമായി ഇന്ത്യയിൽ സ്വർണം, വെള്ളി വില താഴേണ്ടതാണ്. എന്നാൽ, ഇന്നലെ അന്താരാഷ്‌ട്ര വില നാല് ഡോളർ ഉയർന്ന് ഔൺസിന് 1,772 ഡോളറിൽ എത്തിയിട്ടുണ്ട്. രൂപയുടെ മൂല്യവും ഡോളറിനെതിരെ ദുർബലമാണെന്നതിനാൽ ആഭ്യന്തര സ്വർണം, വെള്ളി വില താഴാൻ സാദ്ധ്യത വിരളമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
12.5 ശതമാനമായിരുന്ന സ്വർണത്തിന്റെ ഇറക്കുമതി തീരുവ കഴിഞ്ഞ ബഡ്‌ജറ്റിൽ കേന്ദ്രം 7.5 ശതമാനമായി കുറച്ചിരുന്നു. എന്നാൽ, ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസന സെസ്, കാർഷിക സെസ് എന്നിവ കൂടി ചേരുന്നതിനാൽ മൊത്തം ഇറക്കുമതി തീരുവ ഇപ്പോൾ 10.74 ശതമാനമാണ്. പുറമേ മൂന്നു ശതമാനം ജി.എസ്.ടിയുമുണ്ട്. കേരളത്തിൽ ഇന്നലെ പവൻ വില 200 രൂപ വർദ്ധിച്ച് 35,200 രൂപയായി. 25 രൂപ ഉയർന്ന് 4,400 രൂപയാണ് ഗ്രാം വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |