കൊച്ചി: ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടുമൊരു മാന്ദ്യത്തിന്റെ പടിവാതിലിൽ നിൽക്കേ ആശങ്കയുടെഭാരം താങ്ങാനാവാതെ സ്വർണം, ക്രൂഡോയിൽ വിലകൾ താഴേക്ക്. ജൂൺ 30ന് ബാരലിന് 114.81 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ബുധനാഴ്‌ച 99.49 ഡോളർ വരെ താഴ്‌ന്നു. ഡബ്ള്യു.ടി.ഐ ക്രൂഡ് ഇടിഞ്ഞത് 110.11 ഡോളറിൽ നിന്ന് 95.95 ഡോളറിലേക്കും. ഔൺസിന് 1,819.06 ഡോളറായിരുന്ന അന്താരാഷ്‌ട്ര സ്വർണവില ഇന്നലെ 1,733.91 ഡോളറിലേക്കും കൂപ്പുകുത്തി.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ ബ്രെന്റ് വില 105 ഡോളറിലേക്കും ഡബ്ള്യു.ടി.ഐ ക്രൂഡ് 103 ഡോളറിലേക്കും സ്വർണവില 1,743 ഡോളറിലേക്കും തിരിച്ചുകയറി.
മാന്ദ്യം കടുക്കും
മുൻനിര സമ്പദ്‌വ്യവസ്ഥകളെല്ലാം വൈകാതെ കടുത്തമാന്ദ്യത്തിലേക്ക് വീഴുമെന്നാണ് വിലയിരുത്തലുകൾ. കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും മൂലം അവശ്യവസ്തുക്കളുടെ ഉത്പാദനം ഇടിഞ്ഞതും വിതരണശൃംഖലയിലെ തടസവുമാണ് മുഖ്യകാരണം. ഉത്‌പന്നങ്ങളുടെ ക്ഷാമവും വിലവർദ്ധനയും മൂലം
മിക്ക രാജ്യങ്ങളിലും നാണയപ്പെരുപ്പം റെക്കാഡ് ഉയരത്തിലാണ്.
നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഒട്ടുമിക്ക കേന്ദ്രബാങ്കുകളും പലിശനിരക്കും കൂട്ടിയതോടെ ഡോളർ കൂടുതൽ കരുത്താർജ്ജിച്ചു. ഉത്പന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും വെട്ടിക്കുറയ്ക്കേണ്ടിയും വരുന്നു. ഇതാണ് ക്രൂഡ്, സ്വർണവിലയെ ബാധിക്കുന്നത്.
പവന് ₹600 കുറഞ്ഞു
പവന് ഇന്നലെ 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞു. പവന് 37,480 രൂപയിലും ഗ്രാമിന് 4,685 രൂപയിലുമായിരുന്നു വ്യാപാരം. രണ്ടുദിവസത്തിനിടെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞു.
ഡിമാൻഡ് താഴ്ത്തി തീരുവ
രൂപയുടെ മൂല്യത്തകർച്ച തടയാനെന്നോണം കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 7.5ൽ നിന്ന് 12.5 ശതമാനമാക്കിയിരുന്നു. 3 ശതമാനം ജി.എസ്.ടി അടക്കം ഇപ്പോൾ സ്വർണത്തിന് മൊത്തം നികുതി 15.75 ശതമാനമാണ്. ഇറക്കുമതി താത്പര്യം കുറയാൻ ഇതിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |