രാജ്യാന്തരവില ഇന്നലെ ഔൺസിന് 2,069 ഡോളറിൽ
കൊച്ചി: രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് ഒരുവേള 2,069 ഡോളറിലേക്ക് കത്തിക്കയറി. ഒന്നരവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. മുൻനിര സ്വർണക്കയറ്റുമതി രാജ്യമായ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനമാണ് വിലക്കുതിപ്പിന് മുഖ്യകാരണം.
വില പിന്നീട് 2,035 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും 2,040-2,050 നിലവാരത്തിലായിരുന്നു വ്യാപാരം. ഓഹരിവിപണികളിൽ നിന്ന് പിൻവാങ്ങുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതും വിലക്കുതിപ്പുണ്ടാക്കുന്നുണ്ട്. 2020 ആഗസ്‌റ്റിൽ രേഖപ്പെടുത്തിയ 2,075 ഡോളറിന്റെ റെക്കാഡ് രാജ്യാന്തരവിപണി ഉടൻ മറികടന്നേക്കും.
40,000 കടക്കാൻ പവൻ
കേരളത്തിൽ ഇന്ന് ഗ്രാമിന് 100 രൂപയ്ക്കുമേൽ വർദ്ധന പ്രതീക്ഷിക്കാം. പവന് 800 രൂപയ്ക്കുമേലും ഉയർന്നേക്കും. അതോടെ, ഗ്രാമിന് 5,000 രൂപയും പവന് 40,000 രൂപയും കടക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വിലവർദ്ധനയുടെ ആക്കം കൂട്ടും.
ഗ്രാമിന് ഇപ്പോൾ 4,940 രൂപയും പവന് 39,520 രൂപയുമാണ് വില.
2020 ആഗസ്‌റ്റ് ഏഴിന് കുറിച്ച 42,000 രൂപയാണ് പവന്റെ റെക്കാഡ്; അന്ന് ഗ്രാമിന് 5,250 രൂപ.
ഇന്ത്യയുടെ ക്രൂഡ്
വില $130 കടന്നു
ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില ഒന്നരദശാബ്ദത്തിനിടെ ആദ്യമായി ബാരലിന് 130 ഡോളർ കടന്നു. വ്യാപാരത്തിനിടെ വില ഒരുവേള 132.14 ഡോളറിൽ എത്തിയെങ്കിലും പിന്നീട് 126.36 ഡോളറിലേക്ക് കുറഞ്ഞു.
ബ്രെന്റ് ക്രൂഡ് വിപണിവില ഇന്നലെ 7.68 ഡോളർ ഉയർന്ന് 13 വർഷത്തെ ഉയരമായ 130.2 ഡോളറിലെത്തി. ഡബ്ള്യു.ടി.ഐ ക്രൂഡിന് 6.61 ഡോളർ ഉയർന്ന് 126 ഡോളർ. റഷ്യൻ എണ്ണയ്ക്കുമേലും ഉപരോധം ഏർപ്പെടുത്താനുള്ള ബൈഡന്റെ നീക്കമാണ് വിലവർദ്ധനയ്ക്ക് കാരണം. റഷ്യയിൽ നിന്ന് പ്രതിദിനം അഞ്ചുലക്ഷം ബാരൽ ക്രൂഡ് അമേരിക്ക നിലവിൽ വാങ്ങുന്നുണ്ട്.
ഇന്ധനവിലയിൽ
കേന്ദ്രതന്ത്രം
യു.പി അടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ച പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽവില കുത്തനെ കൂട്ടുമെന്ന് കരുതപ്പെട്ടിരുന്നു. പ്രതിപക്ഷം ഇത് വലിയ പ്രചാരണായുധവും ആക്കിയിരുന്നു. നവംബർ നാലുമുതൽ ഇന്ധനവില പരിഷ്കരിക്കാത്തതിനാൽ ലിറ്ററിന് 20 രൂപയിലേറെ നഷ്‌ടം ഇപ്പോൾ എണ്ണക്കമ്പനികൾക്കുണ്ട്.
പ്രതിപക്ഷ പ്രചാരണത്തിന്റെ മൂർച്ച കുറയ്ക്കാനായി ഉടൻ ഇന്ധനവില വർദ്ധന വേണ്ടെന്ന തന്ത്രപരമായ നിലപാടിലാണ് ഇപ്പോൾ കേന്ദ്രം. എങ്കിലും, ഈ നിലയിൽ പിടിച്ചുനിൽക്കാനാവില്ലെന്നതിനാൽ എണ്ണക്കമ്പനികൾ ഏറെ വൈകാതെ വില കൂട്ടിത്തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |