കൊച്ചി: സംസ്ഥാനത്ത് സ്വർണക്കടകൾ ആഴ്‌ചയിൽ മൂന്നുദിവസം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക്ഡൗണിൽ സ്വർണക്കടകൾ ഒരുമാസത്തിലേറെയായി അടഞ്ഞുകിടപ്പാണ്.
ചെറുതും വലുതുമായ 15,000ഓളം സ്വർണവ്യാപാര ശാലകൾ, 5,000ഓളം സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങൾ, 100ലേറെ ഹോൾസെയിൽ വ്യാപാരികൾ, ഹാൾമാർക്കിംഗ് സെന്ററുകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. ദിവസവേതനക്കാരായ തൊഴിലാളികൾ അടക്കമുള്ളവർ പട്ടിണിയിലേക്ക് നീങ്ങുകയാണ്. മൂന്നുലക്ഷത്തോളം തൊഴിലാളികളാണ് സംസ്ഥാനത്ത് സ്വർണാഭരണ മേഖലയിലുള്ളത്. 10 ലക്ഷത്തോളം പേർ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നു.
ഒരു മണിക്കൂർ തുറക്കാമെന്ന കഴിഞ്ഞയാഴ്‌ചയിലെ ഉത്തരവ് പ്രായോഗികമല്ല. ഓൺലൈൻ വ്യാപാരവും ഡോർഡെലിവറിയും സ്വർണമേഖലയിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്. സ്വർണക്കടകൾ തുറന്നാൽ, സ്വർണം വിറ്റഴിച്ച് സാമ്പത്തികാവശ്യം നിറവേറ്റാൻ ശ്രമിക്കുന്ന ജനങ്ങൾക്കും പ്രയോജനപ്പെടുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽനാസർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |