ഇനി വ്യാപാരം റവന്യൂ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ
കൊച്ചി: കയറ്റുമതി, ഇറക്കുമതി രംഗത്തെ കള്ളക്കടത്തും നികുതിവെട്ടിപ്പും തടയാനായി സ്വർണം, വെള്ളി, അമൂല്യരത്‌നങ്ങൾ, മദ്യം, പുകയില, കെമിക്കലുകൾ തുടങ്ങിയവയെ നിയന്ത്രിത വ്യാപാരപ്പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. കൺട്രോൾഡ് ഡെലിവറി (കസ്‌റ്റംസ്) റെഗുലേഷൻസ്, 2022 പ്രകാരമാണ് നടപടിയെന്ന് ധനമന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് (സി.ബി.ഐ.സി) വ്യക്തമാക്കി.
വനോത്‌പന്നങ്ങൾ, കരകൗശലവസ്തുക്കൾ, കറൻസികൾ, സിഗററ്റ്, പുകയില ഉത്‌പന്നങ്ങൾ, മദ്യം, മറ്റ് ലഹരി പാനീയങ്ങൾ, ചിലയിനം മരുന്നുകൾ തുടങ്ങിയവയും പട്ടികയിലുണ്ട്. ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിലെ പ്രിൻസിപ്പൽ അഡിഷണൽ ഡയറക്‌ടർ ജനറലിന്റെയോ അഡിഷണൽ ഡയറക്‌ടർ ജനറലിന്റെയോ മേൽനോട്ടത്തിലേ ഇനി ഇവയുടെ കയറ്റുമതി/ഇറക്കുമതി സാദ്ധ്യമാകൂ.
കയറ്റുമതി/ഇറക്കുമതി രാജ്യത്തെ കസ്‌റ്റംസ് വിഭാഗവുമായി ബന്ധപ്പെട്ട ശേഷമായിരിക്കും ഉദ്യോഗസ്ഥൻ വ്യാപാര ഇടപാടിന് അനുമതി നൽകുക. ആവശ്യമെങ്കിൽ ഉത്‌പന്നങ്ങളിൽ ട്രാക്കറുകൾ സ്ഥാപിക്കാനും ഉദ്യോഗസ്ഥന് അധികാരമുണ്ട്. ഇത് വെട്ടിപ്പ് തടയാൻ സഹായിക്കും. ഓരോ ഇടപാടിന്മേലും ഉദ്യോഗസ്ഥൻ സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും സി.ബി.ഐ.സി ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
രാജ്യാന്തര സ്വർണവില
9-മാസത്തെ താഴ്ചയിൽ
മറ്റ് കറൻസികളെ നിഷ്പ്രഭമാക്കി കുതിക്കുന്ന ഡോളറിൽ തെന്നി രാജ്യാന്തര സ്വർണവില ഇന്നലെ 9 മാസത്തെ താഴ്ചയിലേക്ക് വീണു. ഔൺസിന് കഴിഞ്ഞവാരം 1,764 ഡോളറായിരുന്ന വില ഇന്നലെ 1,726 ഡോളറിലേക്കാണ് താഴ്‌ന്നത്. കേരളത്തിൽ പവൻവില ഇന്നലെ 80 രൂപ കുറഞ്ഞ് 37,360 രൂപയായി. 10 രൂപ താഴ്‌ന്ന് 4,670 രൂപയാണ് ഗ്രാമിന്.
760 ടൺ കടന്ന് ഇന്ത്യയുടെ
കരുതൽ സ്വർണശേഖരം
ഇന്ത്യയുടെ കരുതൽ സ്വർണശേഖരം 2022ന്റെ ആദ്യപാദത്തിൽ 760.40 ടണ്ണിലെത്തി. 2021ലെ അവസാനപാദത്തിൽ ഇത് 754.10 ടണ്ണായിരുന്നു. ഏറ്റവുമധികം കരുതൽ സ്വർണമുള്ള പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 8,133 ടണ്ണുമായി അമേരിക്കയാണ് ഒന്നാംസ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |