ന്യൂഡൽഹി: പെട്രോളിയം ഉത്‌പന്നങ്ങളിൽ നിന്നുള്ള ഇന്ധന എക്‌സൈസ് നികുതിയായി കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) കേന്ദ്രസർക്കാർ നേടിയത് 4.5 ലക്ഷം കോടി രൂപ. 2019-20ലെ 3.3 ലക്ഷം കോടി രൂപയേക്കാൾ 36 ശതമാനം അധികമാണിത്. പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നുള്ള എക്‌സൈസ് നികുതി, വിവിധ സെസ് എന്നിവയായി മാത്രം കഴിഞ്ഞവർഷം 3.7 ലക്ഷം കോടി രൂപ ലഭിച്ചു. 2019-20ലെ 2.2 ലക്ഷം കോടി രൂപയേക്കാൾ വർദ്ധന 68 ശതമാനം.
നടപ്പുവർഷത്തെ ലക്ഷ്യം 3.35 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം പെട്രോൾ, ഡീസൽ വില്പനനികുതിയായി (വാറ്റ്) സംസ്ഥാനങ്ങൾ 2.02 ലക്ഷം കോടി രൂപ നേടി. 2019-20ലെ രണ്ടുലക്ഷം കോടി രൂപയേക്കാൾ ഒരു ശതമാനം മാത്രം അധികമാണിത്.
2014ൽ പെട്രോൾ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു. പിന്നീട് കേന്ദ്രം ഇത് 32.90 രൂപവരെ ഉയർത്തിയിരുന്നു. ഡീസൽ നികുതി 3.56 രൂപയിൽ നിന്ന് 31.80 രൂപവരെയും ഉയർത്തി.
ഇക്കഴിഞ്ഞ നവംബർ മൂന്നിന് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറച്ചു. നികുതി കുറച്ചതുവഴി 45,000 കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്നാണ് കേന്ദ്ര വിലയിരുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |