ന്യൂഡൽഹി: സമ്പദ് പ്രതിസന്ധി മൂലം ഭാവി തുലാസിലായ വൊഡാഫോൺ-ഐഡിയയെ (വീ) പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയിൽ ലയിപ്പിക്കുന്നതിനോട് കേന്ദ്രസർക്കാരിന് എതിർപ്പ്. വൻ കടബാദ്ധ്യതയുള്ള കമ്പനികളെ തമ്മിൽ ലയിപ്പിക്കുന്നത് അപ്രായോഗികവും യുക്തിരഹിതവും ആയിരിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ആസ്‌തിമൂല്യത്തേക്കാൾ പലമടങ്ങ് കടബാദ്ധ്യതയാണ് വൊഡാഫോൺ-ഐഡിയയ്ക്കുള്ളത്. ലയനം മൂലം ബി.എസ്.എൻ.എല്ലിനോ എം.ടി.എൻ.എല്ലിനോ സർക്കാരിനോ നേട്ടമുണ്ടാവില്ല. ഇരു സ്ഥാപനങ്ങളിലെയും തൊഴിൽസാഹചര്യവും വ്യത്യസ്‌തമായതിനാൽ ലയനം പ്രായോഗികമല്ലെന്നാണ് നീതി ആയോഗും ചൂണ്ടിക്കാട്ടുന്നത്. എം.ടി.എൻ.എല്ലും വൊഡാഫോൺ-ഐഡിയയും ലിസ്‌റ്റഡ് കമ്പനികൾ ആയതിനാൽ ലയനത്തിന് ഒട്ടേറെ നൂലാമാലകളുണ്ടെന്നതും പ്രതികൂലഘടകമാണ്.
കടം+കടം=ടെലികോം
രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വീയുടെ ബാങ്ക് വായ്‌പാ ബാദ്ധ്യത മാത്രം 23,000 കോടി രൂപയാണ്
സ്‌പെക്‌ട്രം ഫീസിനത്തിൽ സർക്കാരിന് നൽകാനുള്ള കുടിശിക : ₹96,300 കോടി
എ.ജി.ആർ കുടിശിക : ₹61,000 കോടി
₹81,156 കോടിയുടെ കടബാദ്ധ്യതയാണ് ബി.എസ്.എൻ.എല്ലിനുള്ളത്; എം.ടി.എൻ.എല്ലിന് ₹29,391 കോടി.
₹69,000 കോടി
ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ ലയനവും അതോടനുബന്ധിച്ചുള്ള 69,000 കോടി രൂപയുടെ രക്ഷാപ്പാക്കേജും 2019ൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
27%
വീയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞ കുമാർ മംഗളം ബിർള, കമ്പനിയിലെ തന്റെ 27% ഓഹരി പങ്കാളിത്തം സർക്കാരിനോ സ്വകാര്യ കമ്പനികൾക്കോ വിൽക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ലയന ചർച്ചകൾ ഉയർന്നത്. ലയനത്തോട് താത്പര്യമില്ലെങ്കിലും വീയുടെ തകർച്ച ഒഴിവാക്കാനുള്ള നടപടി സർക്കാരെടുത്തേക്കും.
ഉപഭോക്താക്കൾ
വൊഡാ-ഐഡിയ : 27 കോടി
ബി.എസ്.എൻ.എൽ : 11.6 കോടി
എം.ടി.എൻ.എൽ : 33 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |