ഇന്ധന വില്പന കൂടിയാൽ നികുതിയിനത്തിൽ 4.5 രൂപവരെ കുറയ്ക്കാം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന ഉപഭോഗം കൂടിയാൽ കേന്ദ്രസർക്കാരിന് നികുതിയിനത്തിൽ ലിറ്ററിന് 4.5 രൂപവരെ കുറയ്ക്കാനാകുമെന്ന് പ്രമുഖ ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇക്ര അഭിപ്രായപ്പെട്ടു. നടപ്പുവർഷം (2021-22) പെട്രോൾ 14 ശതമാനവും ഡീസൽ 10 ശതമാനവും ഉപഭോഗ വളർച്ച നേടുമെന്നും ഈയിനത്തിൽ അധിക വരുമാനമായി സർക്കാരിന് 40,000 കോടി രൂപ നേടാനാകുമെന്നും ഇക്ര ചൂണ്ടിക്കാട്ടുന്നു. ഈ അധിക വരുമാനം വേണ്ടെന്നുവച്ചാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 4.5 രൂപ വീതം നികുതി കുറയ്ക്കാം.
ഇന്ധനവില കുറയുന്നത് നാണയപ്പെരുപ്പത്തെ പിടിച്ചുനിറുത്താനും സഹായിക്കും. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിലും കഴിഞ്ഞമാസം അത് ആറു ശതമാനത്തിന് മുകളിലാണുള്ളത്. കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങളിൽ പെട്രോൾ വില ചരിത്രത്തിൽ ആദ്യമായി 100 രൂപ കടന്നിട്ടുണ്ട്. ഡീസൽ വിലയും 100ലേക്ക് അടുക്കുന്നു. ഇന്ധനവില വർദ്ധനയ്ക്കെതിരെ ജനരോഷവും ശക്തമാണ്.
ഈ സാഹചര്യത്തിൽ അധിക വരുമാനം ഉപേക്ഷിക്കുന്നത് സർക്കാരിന് രാഷ്‌ട്രീയമായും നേട്ടമാകും. സെസ് ഇനത്തിൽ 2021-22ൽ കേന്ദ്രസർക്കാർ സമാഹരിച്ചത് 3.2 ലക്ഷം കോടി രൂപയാണ്. ഉപഭോഗം കൂടിയാൽ നടപ്പുവർഷം ഇത് 3.6 ലക്ഷം കോടി രൂപയാകും. ഏപ്രിൽ, മേയ് മാസങ്ങളിലായി സർക്കാർ 80,000 കോടി രൂപ നേടിക്കഴിഞ്ഞെന്നും ഇക്ര വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |