പ്രശ്‌നപരിഹാരത്തിന് നിയമോപദേശം തേടി കേന്ദ്രം
ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിനെ സ്വകാര്യവത്‌കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം, കമ്പനിയുടെ 8.4 കോടിയോളം വരുന്ന പാചക വാതക (എൽ.പി.ജി) സിലിണ്ടർ ഉപഭോക്താക്കളെ വലച്ചേക്കും. ഇന്ത്യയിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എൽ.പി.ജി, പൊതുമേഖലാ കമ്പനികൾക്ക് മാത്രമേ വിൽക്കാവൂ എന്നാണ് നിയമം (എൽ.പി.ജി കൺട്രോൾ ഓർഡർ - 2000). സ്വന്തം ഉപഭോക്താക്കൾക്ക് ആവശ്യമായത്ര എൽ.പി.ജി ഉത്‌പാദിപ്പിക്കാത്ത ബി.പി.സി.എൽ, ബാക്കി പൊതുമേഖലാ കമ്പനികളായ ഒ.എൻ.ജി.സി., ഗെയിൽ എന്നിവയിൽ നിന്നാണ് വാങ്ങുന്നത്.
മറ്റ് പൊതുമേഖലാ എണ്ണ വിതരണക്കമ്പനികളും (ഇന്ത്യൻ ഓയിൽ, എച്ച്.പി.സി.എൽ) ഒ.എൻ.ജി.സി., ഗെയിൽ എന്നിവയ്ക്ക് പുറമേ റിലയൻസ് ഇൻഡസ്‌ട്രീസും ആഭ്യന്തരമായി ഉത്‌പാദിപ്പിച്ച എൽ.പി.ജി വാങ്ങുന്നുണ്ട്. സ്വകാര്യവത്കരിക്കുന്നതോടെ ആഭ്യന്തര എൽ.പി.ജി വാങ്ങാൻ ബി.പി.സി.എല്ലിന് കഴിയില്ല. ഇതാണ്, കേന്ദ്രസർക്കാരിന്റെ ആശങ്ക. പ്രശ്‌നപരിഹാരത്തിനായി നിയമോപദേശം തേടിയിരിക്കുകയാണ് കേന്ദ്രം. ബി.പി.സി.എല്ലിന്റെ മൊത്തം എൽ.പി.ജി ഉപഭോക്താക്കളിൽ 2.1 കോടിപ്പേർ ഉജ്വല സ്‌കീമിലുള്ളവരാണ്.
ബി.പി.സി.എൽ ഉപഭോക്താക്കളെ ഐ.ഒ.സി., എച്ച്.പി.സി.എൽ കമ്പനികളിലേക്ക് മാറ്റുകയും സാങ്കേതികമായി പ്രയാസമാണ്. ഇത്രയും ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഈ കമ്പനികൾക്കില്ല. രാജ്യത്ത് എൽ.പി.ജി ക്ഷാമമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്നതാണ് എൽ.പി.ജി കൺട്രോൾ ഓർഡർ - 2000. ഇതിന്റെ ഭേദഗതി സർക്കാർ ആലോചിച്ചേക്കും. സ്വകാര്യ കമ്പനികൾക്കും ഇതുവഴി ആഭ്യന്തര എൽ.പി.ജി വാങ്ങാനാകും. സ്വകാര്യവത്കരിച്ചാലും മൂന്നുവർഷത്തേക്ക് ബി.പി.സി.എല്ലിനെ പൊതുമേഖലാ കമ്പനിക്ക് തുല്യമായി എൽ.പി.ജി കൺട്രോൾ ഓർഡർ - 2000ൽ നിലനിറുത്താനുള്ള ആലോചനയുമുണ്ട്.
പ്രശ്‌നമെന്ത്?
ഇന്ത്യയിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എൽ.പി.ജി പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് മാത്രമേ ലഭിക്കൂ. സ്വകാര്യവത്കരിക്കപ്പെട്ടാൽ ബി.പി.സി.എല്ലിന് ഇതു ലഭിക്കില്ല. ഇത്, കമ്പനിയുടെ ഉപഭോക്താക്കളെ വലയ്ക്കും.
പരിഹാരമെന്ത്?
സ്വകാര്യകമ്പനികളെ വിലക്കുന്ന നിയമം ഭേദഗതി ചെയ്യുക. അല്ലെങ്കിൽ, ബി.പി.സി.എല്ലിനെ കുറച്ചുവർഷത്തേക്ക് കൂടി സർക്കാർ കമ്പനി എന്ന ലേബലിൽ നിലനിറുത്തുക. ഇതു സംബന്ധിച്ച നിയമോപദേശമാണ് കേന്ദ്രം തേടിയത്.
53%
പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനിൽ (ബി.പി.സി.എൽ) 53 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാരിനുള്ളത്. ഇതു മുഴുവൻ കേന്ദ്രം വിറ്റൊഴിയും. പുതിയ ഉടമയ്ക്ക് ഇന്ത്യൻ റിഫൈനറി ശേഷിയുടെ 15.33 ശതമാനവും ഇന്ധന വിപണിയുടെ 22 ശതമാനവുമാണ് ബി.പി.സി.എല്ലിനെ വാങ്ങുന്നതിലൂടെ സ്വന്തമാകുക. 18,652 പെട്രോൾ പമ്പുകളും 6,166 എൽ.പി.ജി വിതരണ ഏജൻസികളും 61 വ്യോമ ഇന്ധന സ്‌റ്റേഷനുകളും ബി.പി.സി.എല്ലിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |