ന്യൂഡൽഹി: മാർച്ചിലെയും ഏപ്രിലിലെയും ജി.എസ്.ടി.ആർ-3ബി റിട്ടേണുകൾ വൈകി ഫയൽ ചെയ്യുന്നവർക്കുമേൽ ഏർപ്പെടുത്തിയ പിഴ (ലേറ്റ് ഫീ) കേന്ദ്രസർക്കാർ ഒഴിവാക്കി. നികുതി വൈകി അടയ്ക്കുന്നവർക്കും പിഴ ഉണ്ടാവില്ല. റിട്ടേൺ വൈകി സമർപ്പിക്കുന്നവർ നൽകേണ്ട പലിശനിരക്കും കുറച്ചിട്ടുണ്ട്. അഞ്ചുകോടി രൂപയ്ക്കുമേൽ വരുമാനമുള്ളവർ നൽകേണ്ട പ്രതിമാസ സമ്മറി റിട്ടേണായ ജി.എസ്.ടി.ആർ-3ബി സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം കൂടി കേന്ദ്രം അനുവദിച്ചു.
ഇക്കാലയളവിൽ ജി.എസ്.ടി.ആർ-3ബി റിട്ടേൺ നികുതിയും പിഴയില്ലാതെ അടയ്ക്കാം. പലിശനിരക്ക് 18 ശതമാനത്തിൽ നിന്ന് ഒമ്പത് ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ചുകോടി രൂപവരെ വരുമാനമുണ്ടായിരുന്നവർ സമർപ്പിക്കേണ്ട റിട്ടേണിന് 30 ദിവസത്തെ സാവകാശം ലഭിക്കും. ഇക്കാലയളവിൽ ലേറ്റ് ഫീസുണ്ടാവില്ല. ആദ്യ 15 ദിവസത്തേക്ക് പലിശയും അടയ്ക്കേണ്ട. അതിനുശേഷം പലിശ ഒമ്പത് ശതമാനം. 30 ദിവസം കഴിഞ്ഞാൽ പലിശ 18 ശതമാനമായിരിക്കും. ഏപ്രിൽ 18 മുതലാണ് ഈ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വന്നതെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് വ്യക്തമാക്കി. ഏപ്രിലിലെ വില്പന റിട്ടേണായ ജി.എസ്.ടി.ആർ-1 സമർപ്പിക്കാൻ മേയ് 26 വരെയും കോമ്പോസിഷൻ ഡീലർമാർക്കുള്ള വില്പന റിട്ടേൺ സമർപ്പിക്കാൻ മേയ് 31 വരെയും സമയം അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |