കൊച്ചി: നികുതിവെട്ടിപ്പ് തടയാനായി സ്വർണത്തിന്റെ സംസ്ഥാനാന്തരനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് ജൂൺ 28, 29 തീയതികളിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ ചർച്ച ചെയ്‌തേക്കും. നിലവിൽ 50,000 രൂപയ്ക്കുമേൽ മൂല്യമുള്ളതും ജി.എസ്.ടി ബാധകവുമായ ഉത്‌പന്നങ്ങളുടെ സംസ്ഥാനാന്തര നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാണ്. ഇതിൽ സ്വർണത്തെ ഉൾപ്പെടുത്തിയിട്ടില്ല.
രണ്ടുലക്ഷം രൂപയ്ക്കുമേൽ വരുന്ന സ്വർണത്തിനും മറ്റ് അമൂല്യ ലോഹങ്ങൾക്കും ഇ-വേ ബിൽ ഏർപ്പെടുത്താനാണ് കേരള ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായ ധനമന്ത്രിമാരുടെ സമിതിയുടെ ശുപാർശ. 20 കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ബി2ബി ഇടപാടുകൾക്ക് ഇ-ഇൻവോയിസിംഗ് നിർബന്ധമാക്കണമെന്നും ശുപാർശയുണ്ട്. നിലവിൽ 50 കോടി രൂപയ്ക്കുമേൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് ഇതുബാധകം.
കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടിന്റെ നികുതി 0.25 ശതമാനത്തിൽ നിന്ന് 1.5 ശതമാനത്തിലേക്ക് കൂട്ടുന്നതും ഓർത്തോപീഡിക് ഇംപ്ലാന്റുകളുടെ നികുതി അഞ്ചു ശതമാനത്തിലേക്ക് ഏകീകരിക്കുന്നതും കൗൺസിൽ ചർച്ച ചെയ്യും.
സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
സ്വർണത്തിനും ഇ-വേ ബിൽ വേണമെന്നത് ഡോ.ടി.എം.തോമസ് ഐസക് ധനമന്ത്രിയായിരിക്കേ കേരളം ഉന്നയിച്ച ആവശ്യമാണ്. ഭൂരിപക്ഷ സംസ്ഥാനങ്ങൾക്കും ഇതിനോട് എതിർപ്പാണ്. ഈ പശ്ചാത്തലത്തിൽ ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള അനുമതി സംസ്ഥാനങ്ങൾക്ക് തന്നെ നൽകിയേക്കും.
സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം:
കൗൺസിൽ ചർച്ച ചെയ്യും
ജി.എസ്.ടി വരുമാനത്തിൽ 14 ശതമാനത്തിന് താഴെ വളർച്ചകുറിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്‌ടപരിഹാരം നൽകുന്നത് തുടരണമെന്ന കേരളത്തിന്റെ ഉൾപ്പെടെയുള്ള ആവശ്യം കൗൺസിലിൽ ചർച്ചയാകും. അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നിവ മാത്രമാണ് 14 ശതമാനത്തിനുമേൽ വളർന്നിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് നഷ്‌ടപരിഹാരം തുടരണമെന്ന ആവശ്യം. അഞ്ചുവർഷത്തേക്ക് നഷ്‌ടപരിഹാരം നൽകുമെന്നായിരുന്നു ജി.എസ്.ടി നടപ്പാക്കുമ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ കാലാവധി ഈമാസം തീരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |