കൊച്ചി: നൂറുകോടി ഡോളറിനുമേൽ (7,400 കോടി രൂപ) നിക്ഷേപമൂല്യമുള്ള കമ്പനിയായി മാറാൻ (യുണീകോൺ) ഇന്ത്യയിൽ കാത്തിരിക്കുന്നത് 80ലേറെ സ്‌റ്റാർട്ടപ്പുകൾ. ഗവേഷണ സ്ഥാപനമായ ഹുറൂൺ പ്രസിദ്ധീകരിച്ച പ്രഥമ 'ഹുറൂൺ ഇന്ത്യാസ് ഫ്യൂച്ചർ യുണീകോൺ ലിസ്‌റ്റാണ്" ഇക്കാര്യം വ്യക്തമാക്കുന്നത്. സംയുക്തമായി 3,600 കോടി ഡോളർ (2.66 ലക്ഷം കോടി രൂപ) നിക്ഷേപമൂല്യമുള്ള കമ്പനികളാണ് ഏറെ വൈകാതെ യുണീകോൺ പട്ടമണിയുക.
2000ന് ശേഷം സ്ഥാപിക്കപ്പെട്ടതും കുറഞ്ഞത് 20 കോടി ഡോളർ (1,480 കോടി രൂപ) നിക്ഷേപമൂല്യമുള്ളതും ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യാത്തതുമായ സ്‌റ്റാർട്ടപ്പുകളാണ് 'ഭാവി യുണീകോണുകൾ". സമീപകാലത്ത് ഉൾപ്പെടെ സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗ് എന്നിവ ലഭിച്ച കമ്പനികളാണ് പട്ടികയിലുള്ളത്.
32 'ഗസലുകളും" 54 'ചീറ്റകളും" ഇന്ത്യയിലുണ്ടെന്ന് ഹുറൂൺ പറയുന്നു. 50 കോടി മുതൽ 100 കോടി ഡോളർ വരെ നിക്ഷേപമൂല്യമുള്ളവയാണ് 'ഗസൽ" ശ്രേണിയിലുള്ളത്. ഇവ രണ്ടുവർഷത്തിനകം തന്നെ യുണീകോൺ (100 കോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുള്ളവ) കമ്പനികളായി മാറും. 20 കോടി മുതൽ 50 കോടി ഡോളർവരെ നിക്ഷേപമൂല്യമുള്ളവയാണ് 'ചീറ്റകൾ". ഇവയ്ക്ക് യുണീകോണായി മാറാൻ നാലുവർഷം ധാരാളമാണെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ മൂന്നാമത്
ലോകത്ത് ഏറ്റവുമധികം യുണീകോൺ കമ്പനികളുള്ള രാജ്യങ്ങളിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. 3,300 കോടി ഡോളർ (2.44 ലക്ഷം കോടി രൂപ) നിക്ഷേപകമൂല്യമുള്ള 51 യുണീകോൺ കമ്പനികൾ ഇന്ത്യയിലുണ്ട്. അമേരിക്ക, ചൈന എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
2021ൽ ഇതുവരെ 25 പുതിയ യുണീകോൺ കമ്പനികൾ ഇന്ത്യയിൽ ഉദയംചെയ്‌തു
ഈ വർഷം ഇതുവരെ പ്രതിമാസം മൂന്നോളം യുണീകോൺ കമ്പനികളെ ഇന്ത്യ സൃഷ്‌ടിച്ചു
31 കമ്പനികളുമായി ബംഗളൂരു ആണ് ഇന്ത്യയുടെ സ്‌റ്റാർട്ടപ്പ് തലസ്ഥാനം. മുംബയ്, ഗുരുഗ്രാം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ
ഇ-വിപണിയുടെ ഗസൽ
ഗസൽ വിഭാഗത്തിൽ ആറു കമ്പനികളുമായി ഇ-കൊമേഴ്‌സ് വിഭാഗമാണ് മുന്നിൽ. ഫിൻടെക് (5), എ.ഐ., ഗെയിമിംഗ്, ഷെയേഡ് ഇക്കണോമി എന്നിവയിൽ മൂന്നുവീതവുമുണ്ട്.
ചീറ്റയായി ഫിൻടെക്
13 കമ്പനികളുമായി ഫിൻടെക് ആണ് ചീറ്റ വിഭാഗത്തിൽ ഒന്നാമത്. 11 ഇ-കൊമേഴ്‌സ് കമ്പനികളുമുണ്ട്.
സ്‌റ്റാർട്ടപ്പിന്റെ പ്രായം
ഇന്ത്യയിലെ സ്‌റ്റാർട്ടപ്പ് സ്ഥാപകരുടെ ശരാശരി പ്രായം 39 ആണ്. 'ഗസൽ" ശ്രേണിയിലെ ഗെയിമിംഗ് കമ്പനിയായ സൂപ്പീയുടെ സ്ഥാപകരും 25 വയസുകാരുമായ ദിൽഷേർ സിംഗ്, സിദ്ധാന്ത് സൗരഭ് എന്നിവരാണ് ഏറ്റവും ചെറുപ്പക്കാർ. ഇ-കോം എക്‌സ്‌പ്രസിന്റെ കെ. സത്യനാരായണ (60) ആണ് ഏറ്റവും മുതിർന്നയാൾ.
12 സ്‌റ്റാർട്ടപ്പുകൾ സ്ഥാപിച്ചത് വനിതകളാണ്.
ക്രെഡ് സ്ഥാപകൻ കുനാൽ ഷായാണ് ഒമ്പത് സ്‌റ്റാർട്ടപ്പുകളിൽ നിക്ഷേപവുമായി നിക്ഷേപകരിൽ മുന്നിൽ.
സ്റ്റാർട്ടപ്പ് സ്ഥാപകരിൽ മുന്നിൽ ഐ.ഐ.ടി ഡൽഹിക്കാരാണ്; 17.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |