കൊച്ചി: നിരത്തുകളിലെ ഭാവിതാരങ്ങൾ ഇലക്ട്രിക് കാറുകളാണെന്ന് വാഹന നിർമ്മാതാക്കളും ഉപഭോക്താക്കളും തിരിച്ചറിഞ്ഞുകഴിഞ്ഞു. സാധാരണം, ആഡംബരം എന്നീ വ്യത്യാസമില്ലാതെ തന്നെ ലോകത്തെ പ്രമുഖ വാഹനകമ്പനികളെല്ലാം ഇലക്‌ട്രിക് വണ്ടികൾ പുറത്തിറക്കാനുള്ള തിരക്കിലാണ്.
ലോകത്തെ മുൻനിര വാഹന ബ്രാൻഡും ദക്ഷിണ കൊറിയൻ വ്യവസായ ഭീമനുമായ ഹ്യുണ്ടായ്, ഇലക്‌ട്രിക് വാഹനങ്ങളിൽ തന്നെ 'ഹൈഡ്രജൻ വിപ്ളവത്തിന്" തയ്യാറെടുക്കുകയാണ്.
ഇലക്‌ട്രിക് വാഹനങ്ങളിൽ ബാറ്ററിക്ക് പകരം കുറഞ്ഞചെലവുള്ള ഹൈഡ്രജൻ ഫ്യുവൽ-സെൽ ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയാണ് ഹ്യുണ്ടായ് ഒരുക്കുന്നത്. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ ചെറുക്കാൻ ഏറ്റവും മികച്ചത് ഹൈഡ്രജനാണെന്ന് ഹ്യുണ്ടായ് പറയുന്നു. ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററികൾ വൈദ്യുതി ശേഖരിച്ചുവച്ച ശേഷം പിന്നീട് ഉപയോഗിക്കുകയാണല്ലോ ചെയ്യുക.
എന്നാൽ, ഹൈഡ്രജൻ സെല്ലിൽ വാഹനം ഓടുമ്പോൾ തന്നെ ഹൈഡ്രജനും ഓക്‌സിജനും ചേർന്ന ഇലക്‌ട്രോകെമിക്കൽ പ്രക്രിയയിലൂടെ വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടും. വൈദ്യുതിക്ക് പുറമേ ജലബാഷ്‌പം മാത്രമാണ് ഉത്‌പന്നം.
ഹൈഡ്രജന്റെ നേട്ടം
ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ബാറ്ററിക്ക് ബദലായാണ് ഹൈഡ്രജൻ ഫ്യുവൽ-സെൽ സംവിധാനം ഹ്യുണ്ടായ് സജ്ജമാക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള കാർബൺവികിരണം കുറയ്ക്കാൻ ഹൈഡ്രജനാണ് ഏറ്റവും നല്ലതെന്ന് ഹ്യുണ്ടായ് ചൂണ്ടിക്കാട്ടുന്നു. ഹെവി-ഡ്യൂട്ടി ട്രക്കുകൾ, ചെറു കാറുകൾ, മറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ എന്നിവയിലെല്ലാം ഇതുപയോഗിക്കാനാകും.
ഹ്യുണ്ടായിയുടെ ഉദ്യമം
ഇലക്‌ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കാനാകുംവിധം ചെലവുകുറഞ്ഞ ഹൈഡ്രജൻ ഫ്യുവൽ-സെല്ലുകൾ വികസിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഹ്യുണ്ടായ്. 2028ഓടെ ലഭ്യമാക്കാനാണ് ശ്രമം. ബാറ്ററികൾക്ക് സമാനമായി 2030ഓടെ വില ഉറപ്പാക്കാൻ കഴിയുമെന്നും ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നു.
50%
നിലവിലെ ഹൈഡ്രജൻ ഫ്യുവൽ-സെല്ലുകളേക്കാൾ 50 ശതമാനം വിലക്കുറവ്, 30 ശതമാനം വലുപ്പക്കുറവ്, ഇരട്ടിശക്തി എന്നിവയുള്ള സെല്ലുകളാണ് ഹ്യുണ്ടായ് ഉന്നമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |