റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്ന് ജൂലായ് മുതൽ ഇരട്ടി ടി.ഡി.എസ് ഈടാക്കും
കൊച്ചി: കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതിയായി (ടി.ഡി.എസ്) ഇനി ഇരട്ടിത്തുക ഈടാക്കും. ജൂലായ് ഒന്നിന് ഇതു പ്രാബല്യത്തിൽ വരും. 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്നാണ് ഇരട്ടി ടി.ഡി.എസ് പിടിക്കുക. സ്ഥിരനിക്ഷേപം (എഫ്.ഡി), ഡിവിഡന്റ് വരുമാനം, റെക്കറിംഗ് ഡെപ്പോസിറ്റിൽ (ആർ.ഡി) നിന്നുള്ള പലിശ വരുമാനം തുടങ്ങിയവ ഉള്ളവരും ഓരോ വർഷവും 50,000 രൂപയിലധികം ടി.ഡി.എസ് വരുന്നവർക്കുമാണ് ഇതു ബാധകം.
നികുതി റിട്ടേൺ സമർപ്പണം കാര്യക്ഷമമാക്കുകയാണ് ഇതുവഴി സർക്കാർ ഉദ്ദേശിക്കുന്നത്. 2021ലെ ഫിനാൻസ് ആക്‌ടിൽ കേന്ദ്രം ഉൾപ്പെടുത്തിയ 206 എ.ബി സെക്‌ഷൻ പ്രകാരമാണ് റിട്ടേൺ സമർപ്പിക്കാത്തവർക്കുമേൽ കൂടുതൽ നടപടി സ്വീകരിക്കുന്നത്. 50,000 രൂപയ്ക്കു താഴെ പ്രതിവർഷ ടി.ഡി.എസ് ഉള്ളവർ, ശമ്പള വരുമാനം, ലോട്ടറി, പി.എഫ്., ട്രസ്‌റ്റ് വരുമാനം തുടങ്ങിയവയ്ക്ക് പുതിയ ചട്ടം ബാധകമല്ല. ഇന്ത്യയിൽ സ്ഥിരവരുമാനം ഇല്ലാത്ത പ്രവാസികളെയും ചട്ടം ബാധിക്കില്ല.
ടി.ഡി.എസ് ഇനത്തിൽ ബാങ്ക് തുക ഈടാക്കുകയും എന്നാൽ നികുതിദായകൻ റിട്ടേൺ സമർപ്പിക്കാതെ ഇരിക്കുമ്പോഴുമാണ് ഇരട്ടി ടി.ഡി.എസ് പിടിക്കുക. ഉയർന്ന ടി.ഡി.എസ് ഒഴിവാക്കാൻ പാൻ വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് ബാധകമായ ചട്ടത്തിന് സമാനമാണിത്. റിട്ടേൺ കൃത്യമായി സമർപ്പിക്കുന്നവർക്ക് പ്രശ്‌നമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |