ന്യൂഡൽഹി: ഇന്ത്യയിൽ മ്യൂച്വൽഫണ്ട് നിക്ഷേപകർക്ക് പ്രിയമേറുന്നു. അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ നടപ്പുവർഷം ഏപ്രിൽ-ജൂണിൽ മാത്രം പുതുതായി ചേർത്തത് 51 ലക്ഷം നിക്ഷേപക അക്കൗണ്ടുകളാണ്. ഓഹരിവിപണി തുടർച്ചയായി നഷ്‌ടത്തിൽ വീഴുമ്പോഴും മ്യൂച്വൽഫണ്ടുകളിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകുന്നുവെന്നതാണ് കൗതുകം.
മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച അവബോധം ഉയരുന്നതും ഡിജിറ്റലായി പണം നിക്ഷേപിക്കാവുന്ന മാർഗങ്ങൾ വർദ്ധിച്ചതുമാണ് നിക്ഷേപകരെ ആകർഷിക്കുന്നതെന്ന് ഈ രംഗത്തെ കമ്പനികൾ പറയുന്നു. ജനുവരി-മാർച്ച് പാദത്തിൽ മ്യൂച്വൽഫണ്ടുകളിലേക്ക് പുതുതായി ചേർക്കപ്പെട്ടത് 93 ലക്ഷം നിക്ഷേപക അക്കൗണ്ടുകളായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 3.2 കോടി പുതിയ അക്കൗണ്ടുകൾ ചേർക്കപ്പെട്ടു. മൊത്തം അക്കൗണ്ടുകൾ 13.46 കോടിയായും ഉയർന്നെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി.
കൂടുന്ന അക്കൗണ്ടുകൾ
കഴിഞ്ഞ സമ്പദ്‌വർഷങ്ങളിൽ മ്യൂച്വൽഫണ്ടുകളിൽ പുതുതായി ചേർക്കപ്പെട്ട അക്കൗണ്ടുകൾ:
2021-22 : 3.17 കോടി
2020-21 : 81 ലക്ഷം
2019-20 : 73 ലക്ഷം
2018-19 : 1.13 കോടി
2017-18 : 1.6 കോടി
2016-17 : 67 ലക്ഷം
2015-16 : 59 ലക്ഷം
43
ഇന്ത്യയിൽ 43 മ്യൂച്വൽഫണ്ട് ഹൗസുകളാണുള്ളത് (അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ). 2021 മേയിലാണ് നിക്ഷേപക അക്കൗണ്ടുകൾ അഥവാ പോർട്ട്ഫോളിയോകൾ 10 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടത്.
35 ലക്ഷം
ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ചേർക്കപ്പെട്ട പുതിയ 51 ലക്ഷം അക്കൗണ്ടുകളിൽ 35 ലക്ഷവും ഇക്വിറ്റി-അധിഷ്‌ഠിത പദ്ധതികളിലാണ്. ഇതോടെ ഇക്വിറ്റി അധിഷ്‌ഠിത മൊത്തം അക്കൗണ്ടുകൾ 8.98 കോടിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |