കൊച്ചി: വാർഷികാടിസ്ഥാനത്തിൽ ജി.ഡി.പി വളർച്ച 2021-22ൽ മെച്ചപ്പെട്ടെങ്കിലും സ്ഥിതി അനുകൂലമല്ലെന്ന് വ്യക്തമാക്കി നാലാംപാദ വളർച്ച ഇടിഞ്ഞതോടെ കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ നാളുകൾ.
ജി.ഡി.പി വളർച്ചയ്ക്ക് പ്രാമുഖ്യം നൽകി കൊവിഡ് കാലത്തുടനീളം മുഖ്യപലിശ നിരക്കുകൾ എക്കാലത്തെയും കുറഞ്ഞനിരക്കിൽ നിലനിറുത്തിയ റിസർവ് ബാങ്ക്, മേയ് ആദ്യവാരം അപ്രതീക്ഷിതമായി പലിശ കൂട്ടിയിരുന്നു. വിലക്കയറ്റ സൂചികയായ റീട്ടെയിൽ നാണയപ്പെരുപ്പം നിയന്ത്രണാതീതമായി കൂടിത്തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു അത്. ഏപ്രിലിൽ നാണയപ്പെരുപ്പം എട്ടുവർഷത്തെ ഉയരമായ 7.8 ശതമാനത്തിലെത്തിയിരുന്നു.
ഇനിയും പലിശ കൂട്ടിയാൽ ജി.ഡി.പി വളർച്ചയ്ക്കത് തിരിച്ചടിയാകും. ഫലത്തിൽ വളർച്ചയ്ക്ക് പിന്തുണ ഉറപ്പാക്കിക്കൊണ്ടുതന്നെ നാണയപ്പെരുപ്പം നിയന്ത്രിക്കുകയെന്ന വെല്ലുവിളിയാണ് റിസർവ് ബാങ്ക് നേരിടുന്നത്. അവശ്യവസ്തുക്കളുടെ വിലവർദ്ധനയാണ് കേന്ദ്രത്തെ വലയ്ക്കുന്നത്. ഭക്ഷ്യോത്‌പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചുനിറുത്താൻ ഗോതമ്പിന് സമാനമായി, മറ്റ് ധാന്യങ്ങളുടെയും കയറ്റുമതി കേന്ദ്രം നിയന്ത്രിച്ചേക്കും.
ഇന്ധനവില വർദ്ധനയാണ് നാണയപ്പെരുപ്പ കുതിപ്പിന്റെ കാതൽ എന്നതിനാൽ പെട്രോൾ, ഡീസൽവില അനിയന്ത്രിതമായി കൂടുന്നതിനും കേന്ദ്രം കടിഞ്ഞാണിട്ടേക്കും.
ചൈനയ്ക്ക് പിന്നിൽ
പാദാടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ കൈവിട്ടു; ചൈന 4.8 ശതമാനം വളർന്നിരുന്നു.
ധനക്കമ്മി 4.5%
കേന്ദ്രത്തിന്റെ വരവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി ഏപ്രിലിൽ നടപ്പുവർഷത്തെ (2022-23) ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 4.5 ശതമാനത്തിലെത്തി. 16.61 ലക്ഷം കോടി രൂപയാണ് ബഡ്‌ജറ്റ് ലക്ഷ്യം; ഏപ്രിലിൽ 78,846 കോടി രൂപ.
2021-22ൽ ധനക്കമ്മി 6.71 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.
കേന്ദ്രം പ്രതീക്ഷിച്ചിരുന്നത് 6.9 ശതമാനമായിരുന്നു.
മുഖ്യ വ്യവസായത്തിൽ ഉണർവ്
ജി.ഡി.പി തളർച്ചയ്ക്കിടെയിലും പ്രതീക്ഷയുടെ വെളിച്ചംപകർന്ന് ഏപ്രിലിൽ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച മാർച്ചിലെ 4.9 ശതമാനത്തിൽ നിന്ന് 8.4 ശതമാനത്തിലെത്തി.
ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40.27 ശതമാനം പങ്കുള്ള മുഖ്യ വ്യവസായരംഗത്ത് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണുള്ളത്. ക്രൂഡോയിലും സ്‌റ്റീലും ഒഴികെയുള്ളവ ഏപ്രിലിൽ വളർച്ചകുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |