റിസർവ് ബാങ്കിന്റെ 'ഡിജിറ്റൽ റുപ്പിയും" പഠനവിഷയം
ന്യൂഡൽഹി: രാജ്യത്ത് ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള സാങ്കല്‌പിക നാണയങ്ങൾക്ക് (ക്രിപ്‌റ്റോകറൻസി) നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കേന്ദ്രസർക്കാർ പുതിയ പാനൽ രൂപീകരിച്ചേക്കും. മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അദ്ധ്യക്ഷനായ പാനൽ 2019ൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും പാനലിന്റെ നിർദേശങ്ങൾ നിലവിൽ അപ്രസക്തമായെന്ന് വിലയിരുത്തിയാണ് പുതിയ പാനൽ രൂപീകരിക്കാനുള്ള നീക്കം.
റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കുന്ന ഡിജിറ്റൽ റുപ്പിയെ കുറിച്ചും പുതിയ പാനൽ പഠിക്കും. ഡിജിറ്റൽ റുപ്പിയുടെ പ്രവർത്തനഘടന സംബന്ധിച്ച നിർദേശങ്ങളാണ് പാനൽ നൽകുക. 2018ൽ ബിറ്റ്‌കോയിൻ ഉൾപ്പെടെ എല്ലാ ക്രിപ്‌റ്റോകറൻസികളെയും റിസർവ് ബാങ്ക് നിരോധിച്ചിരുന്നു. ഇന്റർനെറ്റ് ഇൻഡസ്‌ട്രി അസോസിയേഷനായ ഐ.എ.എം.എ.ഐയുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി 2020 ഫെബ്രുവരിയിൽ നിരോധനം നീക്കി.
ഇതിനുപിന്നാലെ, ക്രിപ്‌റ്റോകറൻസികളെ നിരോധിക്കുന്നതും ഉപയോഗം ക്രിമിനൽ കുറ്റമാക്കുന്നതും ഉൾപ്പെടെയുള്ള ചട്ടങ്ങൾ ഉൾക്കൊള്ളിച്ച് ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഒഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ കഴിഞ്ഞ മാർച്ചിൽ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പാസാക്കുന്നത് നീട്ടി. ക്രിപ്‌റ്റോകറൻസികളെ പൂർണമായും നിരോധിക്കുന്നതിന് പകരം, ക്രിപ്‌റ്റോകറൻസികളുടെ നിർമ്മാണത്തിന് പിന്നിലെ ബ്ളോക്ക്ചെയിൻ സാങ്കേതികവിദ്യ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെ കുറിച്ചാകും പാനൽ പ്രധാനമായും പഠിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |