കൊച്ചി: ഓഹരി വ്യാപാര മാതൃകയിൽ സ്വർണത്തിനും എക്‌സ്‌ചേഞ്ച് തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'ഗോൾഡ് എക്‌സ്‌ചേഞ്ചിന്റെ" പ്രവർത്തനച്ചട്ടങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) പുറത്തിറക്കി. ഭൗതിക സ്വർണത്തെ ഇലക്ട്രോണിക് ഗോൾഡ് രസീതുകളാക്കി (ഇ.ജി.ആർ) ഓഹരികൾ പോലെ വ്യാപാരം ചെയ്യാനുള്ള സംവിധാനമാണിത്.
പ്രതിവർഷം ശരാശരി 800-900 ടൺ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ, രാജ്യാന്തര സ്വർണവില നിർണയത്തിൽ ഇന്ത്യയ്ക്ക് പങ്കില്ല. ഈ സ്ഥിതി മാറ്റുകയും വിലനിർണയത്തിൽ നിർണായക പങ്കാളിയാവുകയുമാണ് ഗോൾഡ് എക്‌സ്‌ചേഞ്ച് രൂപീകരണത്തിന്റെ മുഖ്യലക്ഷ്യം.
2021 സെപ്‌തംബർ 28നാണ് ഗോൾഡ് എക്‌സ്ചേഞ്ചിന് സെബി അനുമതി നൽകിയത്. ഗോൾഡ് എക്‌സ്ചേഞ്ച് രൂപീകരണത്തിന് മുന്നോടിയായി ആവശ്യമായ നിയമഭേദഗതികൾ നടത്തണമെന്ന് ഓഹരി വിപണികളോട് സെബി ഇന്നലെ സർക്കുലറിലൂടെ ആവശ്യപ്പെട്ടു.
വില്പനയ്ക്ക് മൂന്ന് ഘട്ടങ്ങൾ
വോൾട്ട് മാനേജർമാർ, ക്ളിയറിംഗ് കോർപ്പറേഷൻ, ഡെപ്പോസിറ്ററി, എക്‌സ്ചേഞ്ചുകൾ തുടങ്ങിയ ഇടനിലക്കാർ വഴിയായിരിക്കും ഗോൾഡ് എക്‌സ്‌ചേഞ്ചിൽ വ്യാപാരം. കുറഞ്ഞത് 50 കോടി രൂപ ആസ്തിയുള്ള സ്ഥാപനങ്ങൾക്ക് വോൾട്ട് മാനേജർമാരാകാം.
വ്യാപാരത്തിന് മൂന്ന് ഘട്ടങ്ങളുണ്ടാകും:
1. ഇറക്കുമതി ചെയ്‌തതോ റിഫൈനറികളിൽ നിന്ന് വാങ്ങിയതോ ആയ പുതിയ സ്വർണമാണ് വോൾട്ട് മാനേജർമാർ നിക്ഷേപകരിൽ നിന്ന് വാങ്ങി ഇ.ജി.ആർ ആക്കേണ്ടത്. എൽ.ബി.എം.എ (ലണ്ടൻ സ്‌റ്റാൻഡേർഡ്) അല്ലെങ്കിൽ ഇന്ത്യ ഗുഡ് ഡെലിവറി സ്‌റ്റാൻഡേർഡ് ഉള്ളതാണ് സ്വർണമെന്ന് വോൾട്ട് മാനേജർ ഉറപ്പാക്കണം.
2. ഇ.ജി.ആറിന് വോൾട്ട് മാനേജർമാർ ഇന്റർനാഷണൽ സെക്യൂരിറ്റി ഐഡന്റിഫിക്കേഷൻ നമ്പർ (ഐ.എസ്.ഐ.എൻ) നൽകും. തുടർന്ന്, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വ്യാപാരം.
3. ഇ.ജി.ആർ വീണ്ടും ഭൗതിക സ്വർണമാക്കി മാറ്റുന്നു.
ഒറ്റവിലയിലേക്ക് സ്വർണം
രാജ്യത്ത് സ്വർണവില നിർണയം സുതാര്യമാകാനും വില ഏകീകരിക്കപ്പെടാനും ഗോൾഡ് എക്‌സ്‌ചേഞ്ച് സഹായിക്കുമെന്നാണ് വിലയിരുത്തൽ. 50 ഗ്രാം മുതൽക്കുള്ള സ്വർണ വ്യാപാരമായിരിക്കും അനുവദിച്ചേക്കുക. റീട്ടെയിൽ നിക്ഷേപകർക്ക് പുറമേ സ്വർണ വ്യാപാരികൾ, വിദേശ നിക്ഷേപകർ, ബാങ്കുകൾ എന്നിവരെയും വ്യാപാരത്തിൽ പങ്കെടുക്കാൻ അനുവദിച്ചേക്കും.
സ്വർണ വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും ആവശ്യമായ സ്വർണത്തിന് ഗോൾഡ് എക്‌സ്‌ചേഞ്ചിനെ ആശ്രയിക്കാം.
വിലയിലും തൂക്കത്തിലും നിലവാരത്തിലും കൃത്യതയുള്ള സ്വർണം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |