കൊച്ചി: ഇറക്കുമതി കുതിക്കുമ്പോഴും കേന്ദ്രസർക്കാരിനെയും സാമ്പത്തിക ലോകത്തെയും ആശങ്കപ്പെടുത്തി ഇന്ത്യയുടെ വ്യാപാരക്കമ്മിയും നിയന്ത്രണാതീതമായി കൂടുന്നു. കയറ്റുമതി വരുമാനത്തേക്കാൾ ഇറക്കുമതിച്ചെലവ് ഉയർന്നുനിൽക്കുന്നതാണ് വ്യാപാരക്കമ്മി. തുടർച്ചയായി വ്യാപാരക്കമ്മിയിൽ തുടരുന്ന രാജ്യമാണ് ഇന്ത്യ.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നവംബറിൽ കയറ്റുമതി 27.16 ശതമാനം വർദ്ധിച്ച് 3,014 കോടി ഡോളറിലെത്തി. 2020 നവംബറിൽ കയറ്റുമതി 2,362 കോടി ഡോളറായിരുന്നു. ഇറക്കുമതി 3,381 കോടി ഡോളറിൽ നിന്ന് 56.58 ശതമാനം വർദ്ധിച്ച് 5,294 കോടി ഡോളറിലെത്തി. ഇതോടെ, വ്യാപാരക്കമ്മി 2020 നവംബറിലെ 1,019 കോടി ഡോളറിൽ നിന്നുയർന്ന് 2,291 കോടി ഡോളറായി.
കയറ്റുമതിയിൽ മുന്നേറിയവർ
പെട്രോളിയം ഉത്പന്നങ്ങൾ 154.22 ശതമാനം, എൻജിനിയറിംഗ് ഉത്പന്നങ്ങൾ 37 ശതമാനം, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ 29.83 ശതമാനം, കെമിക്കൽ 32.54 ശതമാനം എന്നിവയാണ് കഴിഞ്ഞമാസം ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി വരുമാനം (സേവന മേഖലയും കൂടിച്ചേർക്കുമ്പോൾ) കഴിഞ്ഞമാസം 5,036 കോടി ഡോളറാണ്; വർദ്ധന 22.80 ശതമാനം.
ഇറക്കുമതിയിൽ
പൊൻ തിളക്കം
നവംബറിൽ സ്വർണം ഇറക്കുമതി 2020 നവംബറിലെ 302 കോടി ഡോളറിൽ നിന്ന് 40 ശതമാനം മുന്നേറി 422 കോടി ഡോളറിലെത്തി. പെട്രോളിയം ഉത്പന്നങ്ങൾ 132.43 ശതമാനം വർദ്ധിച്ചു.
$12,077 കോടി
ഏപ്രിൽ-നവംബറിൽ കയറ്റുമതി വരുമാനം 26,357 കോടി ഡോളറും ഇറക്കുമതിച്ചെലവ് 38,434 കോടി ഡോളറുമാണ്; വ്യാപാരക്കമ്മി 12,077 കോടി ഡോളർ. 2020ലെ സമാനകാലത്ത് വ്യാപാരക്കമ്മി 4,566 കോടി ഡോളറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |