കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ ഒട്ടേറെ മേഖലകൾക്ക് നേട്ടത്തിലേക്ക് കരകയറാനുള്ള കൈത്താങ്ങാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ച 6.29 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജെന്ന് സംരംഭക കൂട്ടായ്‌മയായ അസോചം വ്യക്തമാക്കി. കൊവിഡ് മൂലം തളർന്ന സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ തിരിച്ചുവരവിന് പാക്കേജ് സഹായിക്കും. ഇ.സി.എൽ.ജി.എസ് പദ്ധതിയിൽ 1.5 ലക്ഷം കോടി രൂപയുടെ അധിക പിന്തുണ പ്രഖ്യാപിച്ചത് മൂലധന പ്രതിസന്ധിയുള്ള എം.എസ്.എം.ഇകൾക്ക് വലിയ ആശ്വാസമാകുമെന്ന് അസോചം ജനറൽ സെക്രട്ടറി ദീപക് സൂദ് പറഞ്ഞു.
കൊവിഡ് തകർത്തെറിഞ്ഞ മേഖലകൾക്കായി പ്രത്യേകം പ്രഖ്യാപിച്ച 1.10 ലക്ഷം കോടി രൂപയുടെ വായ്‌പാ ഗ്യാരന്റീ സ്‌കീം, മൈക്രോ ഫിനാൻസ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ (എം.എഫ്.ഐ) വഴി ചെറുകിട സംരംഭകർക്ക് 7,500 കോടി രൂപ എന്നിവയും സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച പദ്ധതികളെ ഈ രംഗത്തുള്ളവർ സ്വാഗതം ചെയ്‌തെങ്കിലും കൂടുതൽ പിന്തുണ നൽകണമായിരുന്നു എന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്.
വീസ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം അന്താരാഷ്‌ട്ര യാത്രകൾ ഉടൻ സജീവമാകുമെന്ന സൂചനയാണ് നൽകുന്നത്. ടൂറിസം മേഖലയ്ക്ക് ഹ്രസ്വകാല-ദീർഘകാല പിന്തുണ അനിവാര്യമാണ്. ട്രാവൽ ആൻഡ് ടൂറിസം രംഗത്തുള്ളവർക്ക് 100 ശതമാനം സർക്കാർ ഗ്യാരന്റിയോടെ പത്തുലക്ഷം രൂപവരെ മൂലധന വായ്‌പ/വ്യക്തിഗത വായ്‌പ അനുവദിക്കുന്നത് ഈ മേഖലയുടെ തിരിച്ചുകയറ്റത്തിന്റെ വേഗം കൂട്ടും. കൊവിഡിൽ ഏറ്റവുമധികം തളർന്ന മേഖലകളിൽ മുന്നിലാണ് ടൂറിസം. സൗജന്യമായി വീസ അനുവദിക്കുന്നത് ഈ മേഖലയ്ക്ക് വലിയ ഉണർവാകും. വിസ സൗജന്യമാകുമ്പോൾ 30 മുതൽ 60 ഡോളറിന്റെ വരെ നേട്ടമാണ് വിദേശ വിനോദ സഞ്ചാരികൾക്ക് ലഭിക്കുകയെന്നതിനാൽ കേന്ദ്ര തീരുമാനത്തിന് മികച്ച പ്രതികരണവും പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |