ന്യൂഡൽഹി: കൊവിഡ് കാലത്ത് ഇൻഷ്വറൻസ് കമ്പനികൾ അവതരിപ്പിച്ച ഹ്രസ്വകാലാവധിയുള്ള പ്രത്യേക പോളിസികൾ 2022 മാർച്ച് 31വരെ വിൽക്കാനും പുതുക്കാനും ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) അനുമതി.
മൂന്നരമാസം, ആറരമാസം, ഒമ്പതരമാസം എന്നിങ്ങനെ കാലാവധിയുള്ള പോളിസികൾ കഴിഞ്ഞ ജൂലായിലാണ് ഇൻഷ്വറൻസ് കമ്പനികൾ അവതരിപ്പിച്ചത്. കൊറോണ കവച്, കൊറോണ രക്ഷക് എന്നിവയാണ് പോളിസികൾ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ പോളിസികൾക്ക് വൻ സ്വീകാര്യതയാണ് കിട്ടിയത്. വിപണിയിലെത്തി ഒരുമാസത്തിനിടെ തന്നെ ഒരുകോടിയിലേറെ പേരാണ് കൊറോണ കവച് പോളിസി മാത്രം സ്വന്തമാക്കിയത്.
പോളിസികളിൽ ഉറപ്പായ ഇൻഷ്വറൻസ് തുക (സം ഇൻഷ്വേർഡ്) 50,000 മുതൽ അഞ്ചുലക്ഷം രൂപവരെയാണ്. 447 രൂപ മുതൽ 5,630 രൂവവരെയാണ് (ജി.എസ്.ടി പുറമേ) പ്രീമീയം തുക. പോളിസി ഉടമയുടെ പ്രായവും പോളിസി കാലാവധിയും സം ഇൻഷ്വേർഡും അടിസ്ഥാനമാക്കിയാകും പ്രീമിയം തുക നിശ്‌ചയിക്കുക. 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് ഇൻഷ്വർ പോളിസി എടുക്കാമെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാൾക്ക് സ്വയവും ഭാര്യ/ഭർത്താവ്, 25 വയസുവരെ പ്രായമുള്ള മക്കൾ, അച്‌ഛനും അമ്മയും, ഭാര്യയുടെ/ഭർത്താവിന്റെ അച്‌ഛനും അമ്മയും എന്നിവരെയും പോളിസിയിൽ ഉൾപ്പെടുത്താം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായാൽ 15 ദിവസത്തേക്ക് സം ഇൻഷ്വേർഡിന്റെ 0.5 ശതമാനം വീതം പ്രതിദിന ആനുകൂല്യമായി ലഭിക്കും. പോളിസിയിൽ ആശുപത്രി മുറിവാടക, നഴ്‌സിംഗ്, ഐ.സി.യു., ഡോക്‌ടർ ഫീ, കൺസൾട്ടന്റ് ഫീസ്, പി.പി.ഇ കിറ്ര്, ഗ്ളൗസ് ചെലവുകളും ഉൾപ്പെടുന്നുണ്ട്. വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് ചെലവും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |