കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി ആഭ്യന്തരവില വർദ്ധിപ്പിക്കാനാവാത്തതുമൂലം കനത്ത വില്പനനഷ്‌ടം നേരിടുന്ന പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ പമ്പുകളിലേക്കുള്ള വിതരണം 'റേഷൻപടി"യാക്കിയതോടെ രാജ്യത്ത് പലയിടത്തും ഇന്ധനക്ഷാമം രൂക്ഷം.
നിയന്ത്രണാതീതമായി കുതിക്കുന്ന നാണയപ്പെരുപ്പം ചെറുക്കാനായി കഴിഞ്ഞമാസം 21ന് കേന്ദ്രസർക്കാർ പെട്രോളിന് എട്ടുരൂപയും ഡീസലിന് ആറുരൂപയും എക്‌സൈസ് നികുതി കുറച്ചിരുന്നു. പിന്നീട് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 120 ഡോളർ കടന്ന് കുതിച്ചെങ്കിലും കേന്ദ്രസമ്മർദ്ദം മൂലം ഇതിന് ആനുപാതികമായി ഇന്ധനവില പരിഷ്‌കരിക്കാൻ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞിട്ടുമില്ല.
ഇതുമൂലം പെട്രോളിന് നിലവിൽ ലിറ്ററിന് 19.7 രൂപയും ഡീസലിന് 31.9 രൂപയും വില്പനനഷ്‌ടം കമ്പനികൾ നേരിടുന്നുണ്ട്. നഷ്‌ടം കുമിഞ്ഞുകൂടുന്നത് തടയാനായി പമ്പുകളിലേക്കുള്ള വിതരണം എണ്ണക്കമ്പനികൾ വെട്ടിക്കുറച്ചെന്ന ആരോപണമാണ് പമ്പുടമകളുടെ അസോസിയേഷനുകൾ ഉയർത്തുന്നത്.
കേരളം, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. മദ്ധ്യപ്രദേശിൽ ആയിരത്തോളവും രാജസ്ഥാനത്തിൽ രണ്ടായിരത്തോളവും പമ്പുകൾ അടച്ചുപൂട്ടൽ സ്ഥിതിയിലാണ്.
'സ്വകാര്യവഴിയിലെ" പ്രതിസന്ധി
ഇന്ധനവിപണിയുടെ 90 ശതമാനം വിഹിതവും പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ കൈവശമാണ്. ഇവയുടെ വിലയ്ക്ക് ആനുപാതികമായാണ് സ്വകാര്യകമ്പനികളായ റിലയൻസ്, എസാർ, ഷെൽ എന്നിവയും വില പരിഷ്‌കരിക്കുന്നത്.
പൊതുമേഖലാ കമ്പനികൾ ഒരുമാസത്തോളമായി വില പരിഷ്കരിക്കാത്തതിനാൽ സ്വകാര്യകമ്പനികൾ പ്രതിസന്ധിയിലായി. 70 ശതമാനം സ്വകാര്യ പമ്പുകളും ഇതുമൂലം അടച്ചുപൂട്ടി. ഇവയുടെ ഉപഭോക്താക്കളും പൊതുമേഖലാ പമ്പുകളിലേക്ക് ഒഴുകിയതിനാൽ നഷ്‌ടത്തോടെ കൂടുതൽ ഇന്ധനം വിൽക്കേണ്ട സ്ഥിതിയായി. ഇതൊഴിവാക്കാനാണ് പൊതുമേഖലാ കമ്പനികൾ ഇന്ധനവിതരണം വെട്ടിക്കുറച്ചതെന്നാണ് ആരോപണം.
വിതരണം റേഷനായി!
ഓരോ പമ്പിലെയും സ്‌റ്റോക്ക് എത്രയെന്ന് ബന്ധപ്പെട്ട പൊതുമേഖലാ ഇന്ധനവിതരണക്കമ്പനിക്ക് സോഫ്‌റ്റ്‌വെയറിലൂടെ അറിയാനാകും. പമ്പുകൾ മുൻകൂട്ടി പണമടയ്ക്കുന്നതിന് അനുസരിച്ച് സ്‌റ്റോക്ക് നൽകുന്നതായിരുന്നു രീതി. എന്നാൽ, ഇപ്പോൾ മുൻകൂട്ടി പണമടച്ചാലും 'റേഷൻപടിയാക്കി"യാണ് വിതരണമെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് വൈസ് പ്രസിഡന്റ് ശബരിനാഥ് 'കേരളകൗമുദി"യോട് പറഞ്ഞു.
പെട്രോളിന്റെ ബൾക്ക് (വ്യാവസായിക ആവശ്യം) വില്പനവില എണ്ണക്കമ്പനികൾ ലിറ്ററിന് 11 രൂപയും ഡീസലിന് 31 രൂപയും കൂട്ടിയിരുന്നു.
ബൾക്ക് ബയർമാർ ഇതോടെ നഷ്‌ടമൊഴിവാക്കാൻ റീട്ടെയിലായി ഇന്ധനം വാങ്ങാൻ തുടങ്ങി; എണ്ണക്കമ്പനികളുടെ വരുമാനത്തെ ഇതു ബാധിച്ചു.
പമ്പുകളിലേക്ക് സാധാരണ ആവശ്യമുള്ള ഇന്ധനത്തിന്റെ 30-40 ശതമാനം മാത്രമാണ് ഇപ്പോൾ കമ്പനികൾ നൽകുന്നതെന്ന് പമ്പുടമകൾ പറയുന്നു.
''ഉത്‌പന്നവിതരണം സാധാരണനിലയിൽ തന്നെയാണ് തുടരുന്നത്. ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട""
വി.സതീഷ് കുമാർ,
മാർക്കറ്റിംഗ് ഡയറക്‌ടർ,
ഇന്ത്യൻ ഓയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |