SignIn
Kerala Kaumudi Online
Thursday, 25 April 2024 9.37 AM IST

5 വർഷത്തിനകം ലക്ഷ്യം 15,000 സ്‌റ്റാർട്ടപ്പുകൾ: മുഖ്യമന്ത്രി

cm

കൊച്ചി: കേരളത്തിലെ സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 2026നകം 15,000 ആകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചുവർഷം മുമ്പ് എണ്ണം 300 ആയിരുന്നത് ഇപ്പോൾ 3,900 ആയി. 35,000 പേർക്ക് തൊഴിലും ലഭിച്ചു. സ്‌റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തേകാൻ സംസ്ഥാനത്തെമ്പാടും ടെക്‌നോളജി ലാബുകളും ഇൻകുബേഷൻ സംവിധാനങ്ങളും ആരംഭിക്കും. കേരളത്തെ 'നോളജ് സൊസൈറ്റി"യായി (വൈജ്ഞാനിക സമൂഹം) ഉയർത്താൻ അതുവഴി കഴിയും.

കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) കളമശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ ആരംഭിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകൾക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാൻ സഹായിക്കുന്നതാണ് കെ-ഫോൺ പോലുള്ള പദ്ധതികൾ.

നിലവിൽ ടെക്‌നോളജി ഇന്നൊവേഷൻ സോണിലുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ളക്സ് രണ്ടുലക്ഷം ചതുരശ്ര അടിയാണ്. ഡിജിറ്റൽ ഹബ്ബും സജ്ജമായതോടെ ഇതു നാലുലക്ഷമായി. സ്റ്റാർട്ടപ്പുകളിലേക്ക് 750 കോടി രൂപ നിക്ഷേപം ഇതിനകമെത്തി. കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി., കെ.എസ്.എഫ്.ഇ., കെ.എഫ്.സി എന്നിവ വെ‍ഞ്ച്വർ കാപ്പിറ്റൽ കൂട്ടായ്‌മവഴി 250 കോടി രൂപയും ലഭ്യമാക്കും.

അന്തർദേശീയ വാണിജ്യ-വ്യവസായമേഖലയുമായി ബന്ധിപ്പിക്കാനായി കെ.എസ്.യു.എമ്മിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. ഇന്നൊവേഷൻ ചലഞ്ചുകളും നടത്തും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന സ്‌റ്റാർട്ടപ്പുകൾക്ക് ഈടില്ലാതെ ഒരുകോടി രൂപവരെ വായ്‌പ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, ഐ.ടി. സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണൻ, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, കെ.എസ്.യു.എം സി.ഇ.ഒ ജോൺ എം. തോമസ് എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം എ.ഐ ഹബ്ബാകും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ/നിർമ്മിതബുദ്ധി) ഹബ്ബായി തിരുവനന്തപുരത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡേറ്റാ പാർക്കുകളുടെ സാദ്ധ്യതയും സർക്കാർ പരിശോധിക്കും. സോഫ്‌റ്റ്‌വെയറിലും ഹാർഡ്‌വെയറിലും സ്വയംപര്യാപ്‌തത നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സെമികണ്ടക്‌ടർ മേഖലയിൽ സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും ഇതിനായി ബെൽജിയം കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

ഡിജിറ്റൽ ഹബ്ബും മികവുകളും

 കളമശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ രണ്ടുലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടസമുച്ചയം.

 2,500 പേർക്ക് തൊഴിലേകുന്ന 200 സ്‌റ്റാർട്ടപ്പുകളെ ഉൾക്കൊള്ളും. ഇൻകുബേറ്ററുകൾ, ആക്‌സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയാണ് മന്ദിരത്തിലുണ്ടാവുക.

 ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്‌റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബ്.

 എ.ഐ., റോബോട്ടിക്‌സ്, ഓഗ്മന്റഡ് റിയാലിറ്റി, ഐ.ഒ.ടി., ലാംഗ്വേജ് പ്രോസസിംഗ് എന്നിവയിൽ അധിഷ്‌ഠിതമായാണ് പ്രവർത്തനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, START UP HUB, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.