റോബോട്ടിക്സ് മേഖലയ്ക്ക് കരട് വ്യവസായനയത്തിൽ ഊന്നൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കരട് വ്യവസായനയത്തിൽ റോബോട്ടിക്‌സ് മേഖലയുടെ ഉന്നമനത്തിന് പ്രത്യേക ഊന്നൽ. ഡിജിറ്റൽകാലത്ത് ഏറെ സാദ്ധ്യതയുള്ള വ്യവസായരംഗമെന്ന നിലയിലാണിത്. സ്‌റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ മേഖലയ്ക്ക് പ്രത്യേക ഇളവുകൾ നൽകാനും തീരുമാനമുണ്ട്.
റോബോട്ടുകളുടെ രൂപകല്പന, നിർമ്മാണം തുടങ്ങിയവയ്ക്കാണ് ഇളവുകൾ ഉറപ്പാക്കുക. തൊഴിലവസരങ്ങൾ കൂടാൻ ഇതുസഹായിക്കും. വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കൽ, ജി.എസ്.ടി തുക മടക്കിനൽകൽ ഉൾപ്പെടെ ഇളവുകളാണ് നൽകുക. റിസർച്ച് ലാബ്, അടിസ്ഥാനസൗകര്യം ഉറപ്പാക്കൽ എന്നിവയിൽ വ്യവസായവകുപ്പിന്റെ സഹായമുണ്ടാകും. വനിതാ സംരംഭകർക്ക് ഭൂമി രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഒഴിവാക്കും.
ആദ്യഘട്ടത്തിൽ ആരോഗ്യ, ദുരന്തനിവാരണ, കാർഷികമേഖലകളിൽ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തും. റോബോട്ടിക്സ് ഉൾപ്പെടുന്ന ഇലക്ട്രോണിക് വ്യവസായങ്ങൾ തുടങ്ങാൻ ജപ്പാൻ, തായ്‌വാൻ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ ഇലക്ട്രോണിക്സ് സെമികണ്ടക്ടർ അസോസിയേഷനുമായി സർക്കാർതലത്തിൽ ചർച്ച നടന്നു. അടുത്ത വർഷമാദ്യം പ്രത്യേക പദ്ധതിരേഖ തയ്യാറാക്കും.
വലിയലക്ഷ്യം
സംസ്ഥാനത്ത് റോബോട്ടിക്സ് വ്യവസായം വിപുലപ്പെടുത്തുക.
വിദേശ കമ്പനികളെ ആകർഷിച്ച് നിക്ഷേപം നേടുക.
കൂടുതൽ വിദേശ നിക്ഷേപം
കയറ്റുമതിയിലൂടെ കൂടുതൽ വരുമാനം.
ആദ്യഘട്ട മേഖലകൾ
ആരോഗ്യം
ആശുപത്രികളിൽ റോബോട്ടുകളെ ഉപയോഗിക്കും. കൊവിഡ്, നിപ പോലുള്ള പകർച്ചവ്യാധി സാഹചര്യങ്ങളിൽ റോബോട്ട് സഹായത്തോടെ മനുഷ്യസമ്പർക്കം കുറയ്ക്കാം.
ദുരന്തനിവാരണം
മനുഷ്യന് എത്തിപ്പെടാനാവാത്ത ഇടങ്ങളിൽ റോബോട്ടുകളെ ഉപയോഗിക്കാം. തീപിടിത്തം, വിഷവാതക ചോർച്ച തുടങ്ങിയവ ഉണ്ടായാലും പ്രയോജനപ്പെടുത്താം.
കാർഷികം
വിത്ത് വിതയ്ക്കാനും വിളവെടുക്കാനും പ്രയോജനപ്പെടുത്താം. ക്ഷീരോത്പാദന മേഖലയിൽ റോബോട്ടുകളുടെ സഹായം വിദേശ രാജ്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |