കൊച്ചി: നടപ്പുവർഷം ഒരുലക്ഷം പുതിയ എം.എസ്.എം.ഇകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം മുന്നേറുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ രണ്ടരമാസത്തിനകം 13,137 സംരംഭങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേരളത്തിലെ എം.എസ്.എസ്.ഇകൾക്ക് രാജ്യവ്യാപക വിപണി ഉറപ്പാക്കാൻ വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പ്രദർശനമേളയായ 'വ്യാപാർ 2022" കൊച്ചി ജവഹർലാർ നെഹ്റു സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എം.എസ്.എം.ഇകളിലൂടെ ഇതുവരെ 982.73 കോടി രൂപയുടെ നിക്ഷേപമെത്തി. 30,698 പേർക്ക് തൊഴിലും ലഭിച്ചു. കാക്കനാട്ട് സ്ഥിരം എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ കിൻഫ്ര ഒരുക്കും. 2023 ഒക്ടോബറിൽ പദ്ധതി പ്രാവർത്തികമാകും. അതോടെ എല്ലാവർഷവും ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വ്യാപാർ ബയർ സെല്ലർ ഡയറക്ടറിയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനായി. വ്യവസായവകുപ്പ് ഡയറക്ടർ എസ് .ഹരികിഷോർ,
കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ-ബിപ്പ് സി.ഇ.ഒ എസ്.സൂരജ്, ഫിക്കി കേരള ചെയർമാൻ ദീപക് എൽ.അസ്വാനി, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
ആമസോൺ, ഫ്‌ളിപ്പ്കാർട്ട് ഉൾപ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയിൽവേ, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ബി2ബി മീറ്റിൽ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |