നിയമവിരുദ്ധ നോട്ടീസ് നൽകിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് കിറ്റെക്‌സ്
അബുദാബി: കിറ്റെക്‌സും സർക്കാരുമായുമുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും കേരളത്തിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് കിറ്റെക്‌സ് പിന്മാറരുതെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. നിക്ഷേപം എത്ര രൂപയുടേതായാലും കേരളത്തിന് പുറത്തുപോകരുത്. ഭാവി തലമുറയ്ക്ക് ജോലി കിട്ടുന്ന പദ്ധതികളെ പ്രോത്സാഹിപ്പിക്കണം. കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബുമായി സംസാരിക്കും. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ സ്വകാര്യ മേഖലയ്ക്കും മികച്ച പങ്കുണ്ടെന്നും യൂസഫലി പറഞ്ഞു.
രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പരിശോധനകൾ നടത്തി ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചാണ്, സംസ്ഥാന സർക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കഴിഞ്ഞദിവസം കിറ്റെക്‌സ് പ്രഖ്യാപിച്ചത്. 35,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളിൽ നിന്നാണ് പിന്മാറ്റം. ഇതിനു പിന്നാലെ തമിഴ്നാട് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ നിന്ന് ആകർഷക ആനുകൂല്യങ്ങളുമായി കിറ്റെക്‌സിന് വ്യവസായം തുടങ്ങാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു.
അതേസമയം, പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ കിറ്റെക്‌സിലെത്തി മാനേജ്‌മെന്റുമായി ചർച്ച നടത്തി. വ്യവസായ വകുപ്പ് എറണാകുളം ജില്ലാ ജനറൽ മാനേജർ ബിജു പി. എബ്രഹാം, മാനേജർ എസ്. ഷീബ എന്നിവരാണ് കിറ്റെക്‌സിലെത്തിയത്. പരാതികൾ കേട്ട് റിപ്പോർട്ട് സമർപ്പിക്കുകയാണ് ഇവരുടെ ദൗത്യം. എന്നാൽ, 76 നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടി വീണ്ടും തൊഴിൽ വകുപ്പിന്റെ നോട്ടീസ് ലഭിച്ചെന്ന് ചെയർമാൻ സാബു ജേക്കബ് ആരോപിച്ചു. ബാധകമല്ലാത്ത നിമയങ്ങൾ ലംഘിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. നിരുത്തരവാദമില്ലാത്ത ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം വേറെ, വ്യവസായം
വേറെ: മന്ത്രി പി. രാജീവ്
കൊച്ചി: കിറ്റെക്സുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിറ്റെക്സിനോട് രാഷ്ട്രീയ വൈരാഗ്യമില്ല. രാഷ്ട്രീയം വേറെ, വ്യവസായം വേറെ. സർക്കാരിന് തുറന്ന മനസാണുള്ളത്. അവർ 3,500 കോടി രൂപയുടെ നിക്ഷേപത്തിന് താത്പര്യപത്രം നൽകിയിരുന്നു. ആ നിക്ഷേപം നടത്തണമെന്ന് തന്നെയാണ് ആഗ്രഹം. അവിടെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി യോഗം വിളിച്ചു
വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചതായി പി. രാജീവ് പറഞ്ഞു. ആരോഗ്യം, വ്യവസായം, തൊഴിൽ, ധനകാര്യം തുടങ്ങിയ വകുപ്പുകളുടേതാണ് യോഗം.
ക്ഷണവുമായി തെലങ്കാനയും
കിറ്റെക്‌സ് ഗ്രൂപ്പ് സംരംഭങ്ങൾക്ക് തെലങ്കാന സർക്കാരിന്റെയും ക്ഷണം. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവാണ് കിറ്റെക്‌സ് ചെയർമാൻ സാബു ജേക്കബിന് സന്ദേശം കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |